ഐപിഎൽ താരലേലം
print edition കൊൽക്കത്തയ്‌ക്ക് പണമുണ്ട് ; മുംബൈയുടെ സഞ്ചി കാലി !

മഹേന്ദ്ര സിങ് ധോണിയും സഞ്ജു സാംസണും (ഫയൽ ചിത്രം)

Sports Desk
Published on Dec 11, 2025, 12:00 AM | 2 min read
മുംബൈ
ഐപിഎൽ താരലേലത്തിന് ഒരുങ്ങുന്ന ടീമുകളിൽ കൂടുതൽ പണം ബാക്കിയുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൈയിൽ. കഴിഞ്ഞമാസം കളിക്കാരെ നിലനിർത്താനും കൈമാറാനും പണം ചെലവഴിച്ചശേഷം മുൻ ചാമ്പ്യൻമാരുടെ കൈയിൽ 64.3 കോടി രൂപയുണ്ട്. 13 കളിക്കാരെകൂടി തെരഞ്ഞെടുക്കാം. അതിൽ ആറ് പേർ വിദേശികളാകണം.
12 കളിക്കാരെ നിലനിർത്താൻ 55.7 കോടി രൂപ ചെലവാക്കി. അജിൻക്യ രഹാനെ, ഹർഷിത് റാണ, റിങ്കു സിങ്, റോവ്‌മാൻ പവൽ, സുനിൽ നരെയ്‌ൻ, വരുൺ ചക്രവർത്തി എന്നിവരാണ് നിലനിർത്തിയവരിൽ പ്രമുഖർ. ഒരു ടീമിന് 25 കളിക്കാർക്കായി 120 കോടി രൂപ ചെലവഴിക്കാം. 16ന് അബുദാബിയിലാണ് താരലേലം.
മുംബൈ ഇന്ത്യൻസിന്റെ കൈയിലാണ് കുറച്ച് പണമുള്ളത്. അഞ്ച് കളിക്കാർക്കായി 2.75 കോടിയാണുള്ളത്. ഒരു വിദേശ കളിക്കാരന് അവസരമുണ്ട്. നിലവിൽ 20 കളിക്കാർ ടീമിലുണ്ട്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ട്രെന്റ്‌ബോൾട്ട്, തിലക് വർമ, ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശാർദുൽ ഠാക്കൂർ എന്നിവരാണ് പ്രമുഖർ.
സഞ്‌ജു സാംസണും മഹേന്ദ്ര സിങ് ധോണിയുമുള്ള ചെന്നൈ സൂപ്പർ കിങ്സിന് നാല് വിദേശികൾ അടക്കം ഒമ്പത് കളിക്കാരെ വേണം. 43.40 കോടി ശേഷിക്കുന്നു. ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവർ അടക്കം 16 കളിക്കാരെ കൂടാരത്തിലെത്തിച്ചു.
രാജസ്ഥാൻ റോയൽസിന് ഒമ്പത് കളിക്കാരെ ആവശ്യമുണ്ട്. കൈയിലുള്ളത് 16.05 കോടി. ഒരു വിദേശ കളിക്കാരനെ എടുക്കാം. രവീന്ദ്ര ജഡേജ, സാം കറൻ, ജോഫ്ര ആർച്ചെർ, ഷിംറോൺ ഹെറ്റ്‌മയർ, വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് 16 അംഗ ടീമിലെ പ്രധാനികൾ.
ഡൽഹി ക്യാപിറ്റൽസിന് അഞ്ച് വിദേശ കളിക്കാർ അടക്കം എട്ടു പേരെ എടുക്കാൻ 21.80 കോടിയുണ്ട്. നിതീഷ് റാണ, അക്‌സർ പട്ടേൽ, കരുൺ നായർ, കുൽദീപ് യാദവ്, മിച്ചെൽ സ്‌റ്റാർക്ക്, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് എന്നിവരാണ് ടീമിലുള്ള 17 പേരിലെ പ്രമുഖർ.
ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് കളിക്കാരെ വേണം. അതിൽ നാലുപേർ വിശേദികളാകണം. ശേഷിക്കുന്നത് 12.90 കോടി. ജോസ് ബട്‌ലർ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആർ സായ്‌കിഷോർ, രാഹുൽ ടെവാട്ടിയ, റാഷിദ് ഖാൻ, ശുഭ്‌മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർ 20 അംഗ ടീമിൽ ഉറപ്പിച്ചു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് നാല് വിദേശികൾ അടക്കം ആറ് കളിക്കാരെ വേണം. 22.95 കോടി ചെലവഴിക്കാം. എയ്‌ദർ മാർക്രം, മുഹമ്മദ് ഷമി, നിക്കൊളാസ് പുരാൻ, ഋഷഭ് പന്ത് എന്നിവരാണ് നിലനിർത്തിയ 19 പേരിലെ പ്രധാന പേരുകാർ.
പഞ്ചാബ് കിങ്സിന്റെ പക്കലുള്ളത് 11.50 കോടി. നാല് കളിക്കാരെ വേണം. അതിൽ രണ്ട് വിദേശികളായിരിക്കണം അർഷ്‌ദീപ് സിങ്, മാർകോ യാൻസെൺ, മാർകസ് സ്‌റ്റോയിനിസ്, ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ 21 അംഗ ടീമിലുണ്ട്. മലയാളിയായ വിക്കറ്റ്‌കീപ്പർ ബാറ്റർ വിഷ്‌ണുവിനോദിനെയും നിലനിർത്തി.
ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പേഴ്‌സിലുള്ളത് 16.40 കോടി. വിരാട് കോഹ്‌ലി, ദേവ്‌ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജോഷ് ഹാസിൽവുഡ് തുടങ്ങിയവർ 17 അംഗ ടീമിലുണ്ട്. ഇനി എട്ടുപേർകൂടി വേണം. അതിൽ രണ്ട് വിദേശ കളിക്കാരാണ്.
സൺറൈസേഴ്‌സ് ഹൈരദാബാദിനുള്ളത് 25.50 കോടി രൂപ. 10 കളിക്കാരെ വേണം. അതിൽ രണ്ട് വിദേശികൾ. അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസെൻ, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവർ 15 അംഗ ടീമിലുണ്ട്.










0 comments