തുടർച്ചയായ 5 തോൽവികളുടെ ഭാരം; പ്ലേ ഓഫ് ലക്ഷ്യമിടുന്ന ആർസിബിക്കെതിരെ പഞ്ചാബിന് ഇന്ന് അഗ്നിപരീക്ഷ

Photo Credit: BCCI
ധർമ്മശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ഉച്ചതിരിഞ്ഞ 3 :30 ന് ധർമ്മശാലയിലാണ് മത്സരം.
ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ പോയിന്റ് പട്ടികയിൽ ആധിപത്യം പുലർത്തിയ പഞ്ചാബ് കിങ്സ്, നിലവിൽ തുടർച്ചയായ അഞ്ച് തോൽവികളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള റെക്കോർഡ് റൺവേട്ടയ്ക്ക് ശേഷം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ താളം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന പഞ്ചാബിന് ഇന്നത്തെ മത്സരം അതിനിർണായകമാണ്.
സീസണിന്റെ തുടക്കത്തിൽ പഞ്ചാബിന്റെ ബൗളിങ് നിര റൺസ് വഴങ്ങിയിരുന്നെങ്കിലും ശക്തമായ ബാറ്റിങ് നിര അത് പരിഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മുൻനിര ബാറ്റർമാർ ക്രീസിൽ നിലയുറപ്പിച്ച ശേഷം റൺവേഗത ഉയർത്താൻ സാധിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി.
ജയിച്ച മത്സരങ്ങളിൽ മധ്യ ഓവറുകളിൽ 251.80 ആയിരുന്ന പഞ്ചാബിന്റെ സ്ട്രൈക്ക് റേറ്റ്, തോറ്റ മത്സരങ്ങളിൽ 132.60 ആയി കുത്തനെ ഇടിഞ്ഞു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രഭ്സിമ്രാൻ സിങ്, ശശാങ്ക് സിങ് എന്നിവരുടെ ഫോമില്ലായ്മയും ടീമിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഐപിഎൽ 2025 ഫൈനലിന്റെ റീമാച്ച് കൂടിയായ ഈ മത്സരം പഞ്ചാബിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
മറുവശത്ത് തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായി എത്തുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പ്ലേ ഓഫ് ബർത്ത് ഔദ്യോഗികമായി ഉറപ്പിക്കാം. പരിക്കിനെ തുടർന്ന് ഓപ്പണർ ഫിൽ സാൽറ്റ് നാട്ടിലേക്ക് മടങ്ങിയത് ആർസിബിക്ക് തിരിച്ചടിയാണെങ്കിലും വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്ന ജേക്കബ് ബെഥേലിൽ ടീമിന് വലിയ പ്രതീക്ഷയുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയുടെ ഫോമില്ലായ്മ മാത്രമാണ് നിലവിൽ ടീമിന്റെ ഏക ആശങ്ക.
ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ 100-ാം ഐപിഎൽ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ധർമ്മശാലയിൽ നടക്കുന്ന ഈ സീസണിലെ ആദ്യ പകൽ മത്സരമാണിത് എന്നതിനാൽ ടോസ് നിർണായക പങ്ക് വഹിക്കും.
ഈ സീസണിൽ ഇതുവരെ നടന്ന 10 പകൽ മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ധർമ്മശാലയിലെ പിച്ചും അന്തരീക്ഷവും ചേസിങ്ങിനെ തുണയ്ക്കുന്നതാണെന്ന യാഥാർത്ഥ്യം ഇരുടീമുകളുടെയും തന്ത്രങ്ങളിൽ നിർണായകമാകും.










0 comments