ad
Deshabhimani

ഐപിഎൽ 2026

പ്ലേ ഓഫ് പോരാട്ടം കടുക്കുമ്പോൾ പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ടിൽ മാറ്റം

Panjab Kings

ടീം പഞ്ചാബ് കിങ്‌സ് (Photo:BCCI)

വെബ് ഡെസ്ക്

Published on May 16, 2026, 04:56 PM | 2 min read

ന്യൂഡൽഹി : ഐപിഎൽ 2026 സീസണിൽ പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന പഞ്ചാബ് കിങ്സിന് തങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ട് നയങ്ങൾ തിരിച്ചടിയാകുന്നതായി വിലയിരുത്തൽ. ഈ സീസണിലെ പുതിയ ഹോം വേദിയായ ന്യൂ ചണ്ഡീഗഢിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരികയും ടോസ് നഷ്ടപ്പെട്ടാലും ജയിക്കാം എന്ന ആത്മവിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഘട്ടത്തിലാണ്, തങ്ങൾക്ക് ഒട്ടും അനുകൂലമല്ലാത്ത ധർമ്മശാലയിലേക്ക് കളി മാറ്റാൻ പഞ്ചാബ് നിർബന്ധിതരായത്. ധർമ്മശാലയിൽ കളിച്ച അവസാന ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പഞ്ചാബിന് വിജയിക്കാനായത്.


ഐപിഎല്ലിലെ പ്രമുഖ ടീമുകളെല്ലാം തങ്ങളുടെ ഹോം വേദികളിലാണ് കിരീടം നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്കിലും, ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദിലും, രാജസ്ഥാൻ റോയൽസ് ജയ്പൂരിലും ഇത്തരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. പഞ്ചാബിന് എക്കാലത്തും ഹോം ഗ്രൗണ്ടുകളുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. മുൻപ് മൊഹാലിയിലെ വലിയ ഔട്ട്ഫീൽഡിലും ഇൻഡോറിലെ ചെറിയ ഗ്രൗണ്ടിലുമായി മാറിമാറി മത്സരിച്ചപ്പോൾ ടീം കോമ്പിനേഷൻ കണ്ടെത്താൻ സാധിച്ചില്ല.


2024ൽ മൊഹാലിയിൽ നിന്ന് ന്യൂ ചണ്ഡീഗഢിലേക്ക് പ്രധാന വേദി മാറ്റുകയും, ഈ സീസണിൽ ശ്രേയസ് അയ്യർ, റിക്കി പോണ്ടിംഗ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ തന്ത്രങ്ങൾ മെനയുകയും ചെയ്തിട്ടും ഹോം ഗ്രൗണ്ടുകളിലെ മോശം റെക്കോഡ് മാറ്റാൻ പഞ്ചാബിനായിട്ടില്ല. ലഖ്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞാൽ ഹോം വേദികളിൽ ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ടീമാണ് പഞ്ചാബ്.


വലിയ ഔട്ട്ഫീൽഡുള്ള ചണ്ഡീഗഢിന് അനുയോജ്യമായ ടീമിനെ വാർത്തെടുത്ത ശേഷം, തീർത്തും വിഭിന്നമായ സാഹചര്യങ്ങളുള്ള ധർമ്മശാലയിലെ ചെറിയ ഗ്രൗണ്ടിലേക്ക് മാറുന്നത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ഇവിടെ ടോസ് വലിയ ഘടകമാണ്. മുംബൈക്കെതിരെയും ഡൽഹിക്കെതിരെയും ഉണ്ടായ അനുഭവങ്ങൾ ഇത് വ്യക്തമാക്കുന്നു. സീസണിലെ ആദ്യ 7 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പാക്കാൻ ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.


ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ, നിലവിലെ ടേബിൾ ടോപ്പേഴ്സായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ അടുത്ത മത്സരം പഞ്ചാബിന് ജീവൻ മരണ പോരാട്ടമാണ്. ഈ മത്സരത്തിൽ മഞ്ഞിന്റെ സ്വാധീനം കുറവായിരിക്കുമെന്നതും ടോസിന്റെ ആനുകൂല്യം കുറയുമെന്നതും മാത്രമാണ് പഞ്ചാബിന് നിലവിലുള്ള ഏക ആശ്വാസം. കിരീടം നേടണമെങ്കിൽ ധർമ്മശാലയിലെ ഈ കടുത്ത വെല്ലുവിളി മറികടക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home