ഇൻഡോറില്‍ തീപാറും: ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ചരിത്ര നേട്ടം സ്വന്തമാക്കാൻ കിവീസ്

ഇൻഡോർ: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലൻഡുമിറങ്ങുമ്പോൾ ഇൻഡോറില്‍ ഇന്ന് തീപാറും. പകൽ ഒന്നരയ്‌ക്കാണ് മത്സരം. മൂന്ന് മത്സര പരമ്പരയിൽ ഇരുടീമുകളും 1–1ന് ഒപ്പമാണ്. ജയിക്കുന്നവർക്ക് കിരീടമുയർത്താം. ചരിത്രത്തിലാദ്യമായി ഇന്ത്യയിലൊരു ഏകദിന പരമ്പരയാണ് കിവീസ് ലക്ഷ്യമിടുന്നത്. സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോൽക്കാതിരിക്കാൻ ഇന്ത്യയും പൊരുതും.
വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാൽ രാജ്‌കോട്ടിൽ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് കരുത്തുകാട്ടി. ഏഴ് വിക്കറ്റിന് ആതിഥേയരെ തകർത്തു. സെഞ്ചുറിയുമായി കളംനിറഞ്ഞ ഡാരിൽ മിച്ചെലായിരുന്നു വിജയശിൽപ്പി. ഇൻഡോറിൽ ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ്. നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഇന്ത്യ അരങ്ങേറ്റക്കാരൻ ആയുഷ് ബദോനിയെ കളിപ്പിച്ചേക്കും.
ബൗളർമാരിൽ പ്രസിദ്ധ് കൃഷ്ണയ്‌ക്ക് പകരം ഇടംകൈയൻ പേസർ അർഷ്‌ദീപ് സിങ്ങെത്തും. ബൗളർമാർ മികവിലെത്താത്തതാണ് ഇന്ത്യക്ക് തലവേദന. കൃത്യതയോടെ പന്തെറിയാൻ ആർക്കുമാകുന്നില്ല. ബാറ്റർമാരിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ് പ്രധാനികൾ. അവസാന കളിയിൽ അരസെഞ്ചുറി നേടി ഗിൽ ഫോം വീണ്ടെടുത്തതിന്റെ സൂചന നൽകിയിട്ടുണ്ട്. സെഞ്ചുറി കണ്ടെത്തിയ കെ എൽ രാഹുലും സ്ഥിരതയാർന്ന പ്രകടനമാണ്. ഡാരിൽ മിച്ചെൽ, കൈൽ ജാമിസൺ തുടങ്ങിയവരിലാണ് കിവീസിന്റെ പ്രതീക്ഷ.










0 comments