print edition പന്തേറിൽ ആശങ്ക

കൊളംബോ: ശ്രീലങ്കയുമായുള്ള ടെസ്‌റ്റ് ക്രിക്കറ്റ് പരന്പരയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ജയം നേടിയെങ്കിലും ബൗളിങ്ങിൽ ഇന്ത്യക്ക് ആശങ്ക. പേസർ ജസ്‌പ്രീത് ബുമ്രയുടെയും സ്‌പിന്നർ വാഷിങ്‌ടൺ സുന്ദറിന്റെയും അഭാവം പ്രതിഫലിച്ചു. പേസർമാർ മങ്ങിയപ്പോൾ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലുള്ള സ്‌പിൻ സംഘത്തിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
അതേസമയം, ബാറ്റിങ് നിരയിൽ മികച്ച പ്രകടനങ്ങളുണ്ടായി. പരിക്കേറ്റ ബി സായ് സുദർശന് പകരം സർഫറാസ് ഖാൻ എത്തുന്നതോടെ ബാറ്റിങ് നിര സന്പൂർണമാകും. 15നാണ് ആദ്യ ടെസ്‌റ്റ്. രണ്ട് മത്സരങ്ങളാണ് പരന്പരയിൽ.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, പുതുമുഖങ്ങളായ ഗുർണൂർ ബ്രാർ, അക്വിബ് നബി എന്നിവരാണ് പേസ് നിരയിൽ. സിറാജിനും പ്രസിദ്ധിനും ആദ്യ ഇന്നിങ്‌സിൽ വിക്കറ്റ് നേടാനായില്ല. രണ്ടാം വിക്കറ്റിൽ കിട്ടിയത് ഓരോ വിക്കറ്റ്. ഗുർണൂർ രണ്ട് ഇന്നിങ്‌സിലുമായി മൂന്ന് വിക്കറ്റ് നേടി. നബിക്ക് വിക്കറ്റ് കിട്ടിയില്ല. പേസ് നിരയിലെ ആദ്യ രണ്ട് പ്രധാന ബൗളർമാരും മങ്ങിയതാണ് ഇന്ത്യക്ക് ആശങ്ക.
സ്‌പിന്നർമാരിൽ രവീന്ദ്ര ജഡേജ മാത്രമാണ് ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത്. മാനവ് സുത്താർ ആദ്യ ഇന്നിങ്‌സിൽ ഭേദപ്പെട്ട് പന്തെറിഞ്ഞു. കുൽദീപ് യാദവ്, സരാൻഷ് ജെയ്‌ൻ എന്നിവരാണ് ടീമിലെ മറ്റ് സ്‌പിന്നർമാർ.
ബാറ്റിങ് നിരയിൽ വലിയ പ്രതിസന്ധികളില്ല. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ പരിക്കുമാറി. ദേവ്‌ദത്ത് പടിക്കലും യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും കെ എൽ രാഹുലും ഉൾപ്പെട്ട നിര ലങ്കൻ പിച്ചിൽ പതറില്ലെന്നാണ് വിലയിരുത്തൽ. ജഡേജയുടെ പ്രകടനം നിർണായകമാകും.
സർഫ-റാസ് ഇടവേളയ്‌ക്കുശേഷമാണ് ടീമിലെത്തുന്നത്. 2024ലായിരുന്നു അവസാന മത്സരം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാനായില്ല. ആറ് ടെസ്‌റ്റിൽ 371 റണ്ണാണ് സന്പാദ്യം. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും അതിലുൾപ്പെടും. കഴിഞ്ഞ രഞ്‌ജി സീസണിൽ മുംബൈക്കായി ഏഴ് കളിയിൽ 429 റണ്ണാണ് അടിച്ചുകൂട്ടിയത്.










0 comments