print edition ഇന്ത്യ x ശ്രീലങ്ക ടെസ്റ്റ് പരമ്പര 15 മുതൽച ആര് ഭരിക്കും ഗാലെ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിന് 15ന് തുടക്കമാകുന്പോൾ സ്‌പിന്നർമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ ഇന്ത്യ. ടെസ്‌റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ തകർന്നതെല്ലാം സ്‌പിന്നർമാർക്ക് മുന്നിലാണ്. അതിൽ പ്രധാനം ഇടംകൈ സ്‌പിന്നർമാരും. ലങ്കയിലുമുണ്ട് ഇതേ ഭീഷണി. ഇടംകൈയൻ സ്‌പിന്നർ പ്രഭാത് ജയസൂര്യ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. പ്രഭാത് ആദ്യമായാണ് ഇന്ത്യക്കെതിരെ കളിക്കുന്നത്.
ന്യൂസിലൻഡുമായുള്ള പരന്പരയിൽ സ്‌പിന്നർമാരായ അജാസ് പട്ടേലും മിച്ചെൽ സാന്റ്‌നെറുമാണ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക പരന്പര നേടിയത് സിമോൺ ഹാർമെർ എന്ന ഓഫ് സ്‌പിന്നറെ വച്ചാണ്. രണ്ട് ടെസ്‌റ്റിൽ ഇന്ത്യയുടെ 17 വിക്കറ്റാണ് മുപ്പത്തൊന്നുകാരൻ പിഴുതത്.
നിലവിലെ ബാറ്റിങ് നിരയിൽ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ഉൾപ്പെടെയുള്ളവർക്ക് സ്‌പിന്നിന് മുന്നിൽ മികച്ച റെക്കോഡില്ല. 2021 മുതൽ ഇന്ത്യൻ ബാറ്റിങ് നിര സ്‌പിന്നിനെ നേരിടുന്നതിൽ പിന്നോട്ടാണ്. 2020വരെ സ്വന്തം തട്ടകത്തിൽ 44.05 ആയിരുന്നു ബാറ്റിങ് ശരാശരി. അത് 33.40 ആയി കുറഞ്ഞു. എതിർത്തട്ടകത്തിൽ 34.90 ആണ്.
നിലവിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് സ്‌പിന്നർമാരെ ഏറ്റവും നന്നായി കൈാര്യം ചെയ്യാൻ ശേഷിയുള്ള ഇന്ത്യൻ ബാറ്റർ. 43.88 ആണ് ശരാശരി. സർഫറാസ് ഖാൻ ആഭ്യന്തര ക്രിക്കറ്റിൽ സ്‌പിന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബാറ്ററാണ്. 64.73 ആണ് ശരാശരി.
ലങ്കയുടെ പ്രധാന സ്‌പിന്നറായ പ്രഭാത് 23 ടെസ്‌റ്റിൽ 125 വിക്കറ്റാണ് നേടിയത്. അതിൽ 81ഉം ഗാലെയിൽനിന്നാണ്. ‘കിങ് ഓഫ് ഗാലെ’ എന്നാണ് പ്രഭാതിനെ വിശേഷിപ്പിക്കാറുള്ളത്. രമേഷ് മെൻഡിസാണ് ടീമിലെ മറ്റൊരു സ്‌പിന്നർ.
ജുറേലിന് പകരം സർഫറാസ് കളിച്ചേക്കും
ശ്രീലങ്കയുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ ധ്രുവ് ജുറേലിന് പകരം സർഫറാസ് ഖാൻ ഇന്ത്യ ബാറ്റിങ് നിരയിലെത്തിയേക്കും. ബി സായ് സുദർശന് പരിക്കേറ്റതോടെയാണ് സർ-ഫറാസിന് ടീമിൽ ഇടംകിട്ടിയത്. അഞ്ചാം നന്പറിലോ ആറാം നന്പറിലോ മുംബൈ ബാറ്റർ കളിക്കുമെന്നാണ് സൂചന. സ്‌പിന്നിനെ നേരിടാനുള്ള മിടുക്കാണ് സർ-ഫറാസിന് അനുകൂലമാകുന്നത്.
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവാണ് സർഫറാസിന്. ശരീരഭാരം 17 കിലോ കുറച്ചാണ് ഒരുങ്ങിയത്. ഇന്ത്യക്കായി കളിക്കുന്പോൾ ഇരുപത്തേഴുകാരന്റെ ശാരീരികക്ഷമത ചർച്ചയായിരുന്നു. കടുത്ത പരിശീലനത്തിലൂടെ ഭാരംകുറയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്.
ജുറേൽ പത്ത് ടെസ്‌റ്റാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഒരു സെഞ്ചുറി ഉൾപ്പെടെ 478 റണ്ണാണ് സന്പാദ്യം. സർഫറാസ് ആറ് ടെസ്‌റ്റിൽ 371 റൺ നേടി. ഒരു സെഞ്ചുറിയും സ്വന്തമാക്കി.










0 comments