ട്വന്റി20 ലോകകപ്പിൽ ആധിപത്യം കിവീസിന്; മുൻകാല കണക്കുകൾ ഇങ്ങനെ

അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ മുൻകാല ചരിത്രങ്ങളിൽ ആധിപത്യം കിവീസിന്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയോട് ന്യൂസിലൻഡ് തോറ്റിട്ടില്ല. മൂന്ന് തവണ മുഖാമുഖം കണ്ടപ്പോഴും വിജയം അവർക്കൊപ്പമായിരുന്നു.
2007 ട്വന്റി20 ലോകകപ്പ്: ജോഹന്നാസ്ബർഗില്‍ കിവീസ് ആധിപത്യം
ഇന്ത്യ കിരീടം ചൂടിയ ആദ്യ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ന്യൂസിലൻഡിന് മുന്നിൽ ടീം ആദ്യം അടിയറവ് പറഞ്ഞത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിങ്സ് 180 റണ്ണിന് അവസാനിച്ചു. ഡാനിയൽ വെട്ടോറിയുടെ തകർപ്പൻ പ്രകടനമാണ് (4/20) ഇന്ത്യയെ തളച്ചത്.
2016 ട്വന്റി20 ലോകകപ്പ്: നാഗ്പൂരിലും ഇന്ത്യ വീണു
സ്പിന്നിനെ തുണച്ച നാഗ്പൂരിലെ പിച്ചിൽ 126 റൺസ് പ്രതിരോധിച്ച ന്യൂസിലൻഡ്, ഇന്ത്യയെ വെറും 79 റൺസിന് പുറത്താക്കി. കിവീസ് നിരയിലെ മൂന്ന് സ്പിന്നർമാർ ചേർന്ന് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. വിരാട് കോഹ്‌ലി (23), എം എസ് ധോണി (30) എന്നിവർ മാത്രമാണ് പൊരുതിയത്. നിലവിലെ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചെൽ സാന്റ്‌നെർ (4/11), ഇഷ് സോധി (3/18) എന്നിവരുടെ സ്പിൻ കെണിയിൽ ഇന്ത്യ തകരുകയായിരുന്നു.
2021 ട്വന്റി20 ലോകകപ്പ്: ദുബായിലും വരിഞ്ഞുമുറുക്കി
ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ വെറും 110/7 എന്ന നിലയിൽ ന്യൂസിലൻഡ് ബൗളർമാർ തളച്ചിട്ടു. ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഇഷ് സോധിയും മിച്ചെൽ സാന്റ്‌നെറും മികച്ച രീതിയിൽ പന്തെറിഞ്ഞു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ കീവീസ് വിജയലക്ഷ്യം കണ്ടു. ഡാരിൽ മിച്ചലും കെയ്ൻ വില്യംസണുമാണ് ന്യൂസിലൻഡിന് അനായാസം വിജയം സമ്മാനിച്ചത്.










0 comments