ട്വന്റി 20 യിലെ തകർച്ചയ്ക്ക് ഏകദിനത്തിൽ പകരവീട്ടാൻ ഇന്ത്യ: രോഹിതും കോഹ്‌ലിയും ബുമ്രയും തിരിച്ചെത്തുന്നു; എഡ്ജ്ബാസ്റ്റണിൽ ആദ്യ ഏകദിനം ഇന്ന്

പരിശീലനത്തിനിടയിൽ രോഹിത് ശർമ്മയും ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കും തമ്മിൽ സംസാരിക്കുന്നു| Photo Credit:BCCI
ലണ്ടൻ: ട്വന്റി-20 പരമ്പരയിലെ കനത്ത തിരിച്ചടിക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 4-0 ന് കൈവിട്ട ഇന്ത്യയ്ക്ക്, മുതിർന്ന താരങ്ങളുടെ തിരിച്ചുവരവോടെ ഏകദിനത്തിൽ ഫോമിലേക്ക് ഉയരുകയാണ് ലക്ഷ്യം. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30 ന് എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ ആദ്യ മത്സരം.
വിദേശ മണ്ണിലെ തുടർച്ചയായ പരമ്പര തോൽവികൾ ഇന്ത്യയ്ക്ക് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. 15 മാസങ്ങൾക്കപ്പുറം ദക്ഷിണാഫ്രിക്കയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, പോരായ്മകൾ പരിഹരിക്കാനുള്ള സുവർണ്ണാവസരമാണിത്.
ട്വന്റി 20 ടീമിൽ നിന്ന് വ്യത്യസ്തമായി വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര, രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവരടങ്ങുന്ന കരുത്തുറ്റ നിരയുമായാണ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിൽ ഇന്ത്യ ഇറങ്ങുന്നത്.
2023 ലോകകപ്പ് ഫൈനലിന് ശേഷം ബുമ്ര കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൽ ഓൾറൗണ്ടർ സ്ഥാനത്തിനായി ശിവം ദുബെയും വാഷിംഗ്ടൺ സുന്ദറും തമ്മിലാണ് മത്സരം.
മറുഭാഗത്ത്, ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ട്വന്റി 20 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. ബാറ്റിംഗിൽ ഫോമിലുള്ള ജോ റൂട്ടും ബോളിംഗിൽ ജോഫ്ര ആർച്ചറുമാണ് അവരുടെ പ്രധാന കരുത്ത്.
2015 മുതൽ എഡ്ജ്ബാസ്റ്റണിൽ കളിച്ച കഴിഞ്ഞ ഏഴ് ഏകദിനങ്ങളിലും വിജയിച്ച ചരിത്രമുള്ള ഇംഗ്ലണ്ട് തങ്ങളുടെ ആധിപത്യം തുടരാനാകും ശ്രമിക്കുക. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിലും വിജയിച്ച ചരിത്രമുള്ള ഇന്ത്യ, ആ മേധാവിത്വം നിലനിർത്താനാകും ഇന്ന് ഇറങ്ങുക











0 comments