ക്രൂഡ് വില വീണ്ടും കുതിച്ചു; ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ തുടർച്ചയായ മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചെന്നും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരാകുമെന്നും ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള വിപണി ആശങ്കയിൽ. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച രണ്ട് ശതമാനം കൂടി വർധിച്ചു. തലേദിവസം രേഖപ്പെടുത്തിയ 9.6 ശതമാനം വിലവർധനവിന് പിന്നാലെയാണ് ഈ പുതിയ കുതിച്ചുചാട്ടം. സെപ്റ്റംബറിൽ വിതരണം ചെയ്യേണ്ട ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 84.91 ഡോളറിലെത്തി. ജൂൺ 15ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിനെത്തുടർന്ന് എണ്ണവില യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ അമേരിക്ക വീണ്ടും സംഘർഷങ്ങൾ അടിച്ചേൽപ്പിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി അവസാനം ഇറാനെതിരെ യുഎസ്-ഇസ്രയേൽ സാമ്രാജ്യത്വ സഖ്യം യുദ്ധം ആരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന വിലയേക്കാൾ 17 ശതമാനത്തോളം വർധനവാണ് ബ്രെന്റ് ക്രൂഡ് വിലയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയും ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ചയും ഇറാനിൽ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന് മറുപടിയായി തങ്ങൾ കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് വലിയ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.











0 comments