മത്സരം രാത്രി 7 മണിക്ക് , സ്റ്റാർ സ്പോർട്സിലും ജിയോഹോട്സ്റ്റാറിലും തത്സമയം
print edition ജയം തുടരാൻ ഇന്ത്യ ; ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ട്വന്റി20 ഇന്ന്

ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും

Sports Desk
Published on Dec 11, 2025, 12:15 AM | 2 min read
മുല്ലൻപുർ
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യ ഗംഭീരമായി തുടങ്ങി. ഇനി തുടർച്ചയ്‌ക്കാണ് ശ്രമം. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം മത്സരത്തിലും ആധികാരിക ജയം ലക്ഷ്യമിടുന്നു. ആദ്യ കളിയിൽ 101 റണ്ണിന്റെ കൂറ്റൻ ജയമാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. ഇന്ന് മുല്ലൻപൂരിലാണ് കളി. ബാറ്റർമാർക്കും പേസർമാർക്കും അനുകൂലമായ പിച്ചെന്നാണ് വിലയിരുത്തൽ.
പരിക്കുമാറി തിരിച്ചെത്തിയ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ആദ്യ കളിയിൽ ഇന്ത്യക്ക് ജയമൊരുക്കിയത്. ബാറ്റിങ് നിരയിൽ ഒറ്റയാൾ പോരാട്ടമായിരുന്നു. ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ആ-്രഫിക്കയെ അനായാസം കീഴടക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 176 റൺ ലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ടീം 12.3 ഓവറിൽ 74 റണ്ണിന് കൂടാരം കയറുകയായിരുന്നു. ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മോശം സ്‌കോറുമായി അത്.
ലോകകപ്പ് തുടങ്ങാൻ രണ്ട് മാസം ശേഷിക്കെ ഇന്ത്യ അവസാനവട്ട തയ്യാറെടുപ്പിലാണ്. വിജയഫോർമുല മാറ്റാൻ സാധ്യതയില്ല. ടീം ഇതുപോലെ തുടരും. അതിനാൽ മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസണ് ഇന്നത്തെ കളിയിലും അവസരം കിട്ടാനിടയില്ല. കട്ടക്കിൽ വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ നാല് ക്യാച്ചെടുത്ത് മികച്ച പ്രകടനമായിരുന്നു.
എന്നാൽ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ മോശം പ്രകടനം ടീമിന് ആശങ്കയാണ്. ടെസ്‌റ്റിനിടെ പരിക്കേറ്റ ഗിൽ കഴിഞ്ഞ ദിവസമാണ് കളത്തിൽ തിരിച്ചെത്തിയത്. നേരിട്ട രണ്ടാം പന്തിൽതന്നെ പുറത്താകുകയും ചെയ്‌തു. ട്വന്റി20യിൽ മികച്ച റെക്കോഡല്ല വൈസ് ക്യാപ്‌റ്റന്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികൾ നേടിയ താരമാണ് സഞ്‌ജു. ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയില്ല. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്റെ പ്രകടനവും ആശാവഹമല്ല. ഒരു വലിയ ഇന്നിങ്‌സ് കളിക്കാൻ സൂര്യകുമാറിന് കഴിയുന്നില്ല. തിലക് വർമയ്‌ക്ക് വേഗം പോര. കട്ടക്കിൽ ഒരു ഘട്ടത്തിൽ നാലിന് 78 റണ്ണെന്ന നിലയിൽ തകർന്ന ടീമിനെ ഹാർദിക്കിന്റെ ഇന്നിങ്‌സാണ് രക്ഷിച്ചത്.
മറുവശത്ത്, മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ദക്ഷിണാഫ്ര-ിക്കയ്‌ക്ക് പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയുടെ പേസർമാരും സ്‌പിന്നർമാരും ഒരുപോലെ തിളങ്ങി. അർഷ്‌ദീപ് സിങ്ങിന്റെയും അക്‌സർ പട്ടേലിന്റെയും പ്രകടനങ്ങളാണ് ശ്രദ്ധേയമായത്.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, എയ്‌ദൻ മാർക്രം, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊണോവൻ ഫെരേര, മാർകോ യാൻസെൺ, ലുതോ സിപാംല/കോർബിൻ ബോഷ്/ജോർജ് ലിൻഡെ, കേശവ് മഹാരാഷ്, ലുൻഗി എൻഗിഡി, ആൻറിച്ച് നോർത്യെ.










0 comments