ചികിത്സാ സഹായത്തിൽനിന്ന് പണം കൈപ്പറ്റി; വ്ലോഗർക്കെതിരെ പരാതിയുമായി കുടുംബം

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപ വീഡിയോകൾ ചെയ്തിരുന്ന ‘മല്ലു ബോയ്‌സ് 88’ അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ചികിത്സയ്ക്കും ജീവിതച്ചെലവിനുമായി സഹായം തേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽനിന്ന് രണ്ടരലക്ഷത്തോളം രൂപ കൈപ്പറ്റിയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഇവരുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ ധനസഹായം അഭ്യർഥിച്ച രാജേഷ്, പിന്നീട് ലഭിച്ച തുകയിൽനിന്ന് പലതവണകളായാണ് ഇത്രയും തുക കൈപറ്റിയതെന്നും കുടുംബം പറയുന്നു.
രോഗാവസ്ഥയും സാമ്പത്തിക തകർച്ചയും അനുഭവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ മുതലെടുത്താണ് ഇയാൾ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
കുടുംബത്തിലെ സ്ത്രീയുടെ ചികിത്സയ്ക്കാണ് എന്ന് പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ധനസഹായം അഭ്യർഥിച്ചത്. സ്ത്രീയുടെ തന്നെ ബാങ്ക് വിവരങ്ങൾ പങ്കുവച്ചായിരുന്നു പണസമാഹരണം.
കുടുംബത്തെ സഹായിക്കാനെന്ന വ്യാജേന ചെയ്ത ചാരിറ്റി വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ പണം അയക്കുകയും ചെയ്തു. എന്നാൽ അതിൽനിന്ന് പലതവണയായി രാജേഷ് ആവശ്യപ്പെട്ടതുപ്രകാരം പണം കൈമാറേണ്ടിവന്നെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
ഗൂഗിൾ പേ വഴി മാത്രം രണ്ടുലക്ഷത്തിലേറെ രൂപ രാജേഷിന് അയച്ചതായി കാണിക്കുന്ന ഇടപാട് രേഖകളും പുറത്തുവന്നിട്ടുണ്ട്. ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി ലഭിച്ച സഹായത്തിൽനിന്നാണ് ഈ തുക നൽകിയതെന്നും കുടുംബം പറയുന്നത്.
ചികിത്സ മുന്നോട്ട് കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യത്തിൽ ഇപ്പോൾ കുടുംബം വീണ്ടും സഹായം അഭ്യർത്ഥിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപിക്കും കോൺഗ്രസിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങളും രാജേഷിന്റെ അക്കൗണ്ടിലുണ്ട്.









0 comments