print edition തിരിച്ചുവരാൻ ഇന്ത്യ ; ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്

ധർമശാല വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, അഭിഷേക് ശർമ എന്നിവർ
ധർമശാല
അവസാന മത്സരത്തിലെ തോൽവി മറന്ന് ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ തിരിച്ചുവരാൻ ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി20 ഇന്ന് ധർമശാലയിൽ നടക്കും. രാത്രി ഏഴിനാണ് കളി. പരമ്പര 1–1ന് ഒപ്പത്തിനൊപ്പമാണ്. അവസാന മത്സരത്തിൽ 51 റണ്ണിന് തോറ്റാണ് ഇന്ത്യ വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയമായി. പരന്പരയിൽ അഞ്ച് കളിയാണുള്ളത്.
ട്വന്റി20യിൽ ഒന്നാം റാങ്കുകാരായ ഇന്ത്യയുടെ ഇൗ വർഷത്തെ മൂന്നാമത്തെ തോൽവിയായിരുന്നു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും ബാറ്റിങ്ങിൽ തിളങ്ങാത്തത് വിനയായി. പരിശീലകൻ ഗൗതം ഗംഭീറിന്റെ പരീക്ഷണങ്ങളും തിരിച്ചടിയായി. മുല്ലൻപുരിൽ മൂന്നാം നമ്പറിൽ സൂര്യക്ക് പകരം അക്‌സർ പട്ടേലാണ് എത്തിയത്. ഇത് ഗുണം ചെയ്‌തില്ല. താളത്തിൽ ബാറ്റേന്താൻ പിന്നീട് വന്നർക്ക് സാധിച്ചില്ല. ബൗളർമാരിൽ വരുൺ ചക്രവർത്തി മാത്രമാണ് സ്ഥിരത കാട്ടിയത്. ജസ്‌പ്രീത് ബുമ്ര നന്നായി റൺ വഴങ്ങി. തോറ്റെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല. സഞ്‌ജു സാസൺ പുറത്തിരിക്കുന്നത് തുടരും.
ക്വിന്റൺ ഡി കോക്കും ഡൊണോവൻ ഫെറേയ്‌റയും ഉൾപ്പെട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌നിര മികച്ച ഫോമിലാണ്. അവർ അനായാസം റൺ കണ്ടെത്തുന്നുണ്ട്. ആൻറിച്ച് നോർത്യെ ഇന്ന് മടങ്ങിവന്നേക്കും. ലുതേ സിപാമ്‌ല പുറത്തിരിക്കും.










0 comments