മഴയ്‌ക്ക് സാധ്യത
print edition ഇന്ത്യക്ക് 600–ാം ടെസ്‌റ്റ് മത്സരം; ശ്രീലങ്കയെ ഗാലെയിൽ നേരിടും

ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്‌ജയ ഡി സിൽവയും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ടെസ്റ്റ് പരമ്പര ജേതാക്കൾക്കുള്ള കപ്പിനൊപ്പം | Photo Credit: X/BCCI
ഗാലെ: ഇന്ത്യൻ ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 600–ാം മത്സരത്തിന് ഇന്ന് ഗാലെയിൽ തുടക്കം. ശ്രീലങ്കയാണ് ചരിത്ര ടെസ്‌റ്റിൽ ഇന്ത്യയുടെ എതിരാളികൾ. ഗാലെയിൽ അന്പതാം ടെസ്‌റ്റാണ് അരങ്ങേറുന്നത്. മഴഭീഷണിയിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് കളി ആരംഭിക്കും.
സ്വാതന്ത്ര്യദിന പുലരിയിൽ മികച്ച തുടക്കമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാലെ സ്‌പിന്നർമാരുടെ വേദിയാണ്. സമീപകാലത്ത് ഇന്ത്യൻ ബാറ്റർമാർ ഏറ്റവും കൂടുതൽ പരീക്ഷണം നേരിട്ടതും സ്‌പിന്നിനെതിരെയാണ്.
ലോക ടെസ്‌റ്റ് ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ശുഭ്‌മാൻ ഗില്ലിനും സംഘത്തിനും മികച്ച പ്രകടനം പുറത്തെടുക്കണം. നിലവിൽ ഒന്പത് ടെസ്‌റ്റ് കളിച്ച ഇന്ത്യ അഞ്ചാമതാണ്. നാല് ടെസ്‌റ്റ് കളിച്ച ലങ്ക ആറാമതും. ഒന്പത് ടെസ്‌റ്റാണ് ഇന്ത്യക്ക് ബാക്കി. ഇതിൽ ആറെണ്ണമെങ്കിലും ജയിക്കണമെന്നാണ് ക്യാപ്‌റ്റൻ ഗിൽ അഭിപ്രായപ്പെട്ടത്.
പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ ടെസ്‌റ്റ് മത്സരങ്ങളിലെ പ്രകടനം മോശമാണ്. അവസാന 12 മാസത്തിനിടയിൽ ഒരു ടെസ്‌റ്റ് മാത്രമാണ് ടീം കളിച്ചത്. ലങ്ക 13 മാസത്തിനിടെ രണ്ടും. അവസാന എട്ട് മാസത്തിനിടെ ഇരു ടീമുകളും തമ്മിൽ രണ്ട് പരന്പരയാണ് കളിച്ചിട്ടുള്ളത്. തലമുറ മാറ്റത്തിലാണ് ഇന്ത്യൻ ടെസ്‌റ്റ് ടീം. ലങ്കയുടെ ടെസ്‌റ്റ് മികവിന് ഇൗ കാലയളവിൽ കോട്ടം തട്ടി.
ധനഞ്‌ജയ ഡി സിൽവയാണ് ലങ്കൻ ക്യാപ്‌റ്റൻ. പതും നിസങ്കയുടെ അഭാവത്തിൽ ബാറ്റിങ് നിരയ്‌ക്ക് ക്ഷീണമുണ്ട്. ക്യാപ്‌റ്റൻ ധനഞ്‌ജയക്കൊപ്പം കമീന്ദു മെൻഡിസ്, ദിനേഷ് ചൻഡിമൽ എന്നിവരെ കൂടുതൽ ആശ്രയിക്കേണ്ടിവരും. ബൗളിങ് നിരയുടെ ചുമതല സ്‌പിന്നർ പ്രഭാത് ജയസൂര്യക്കാണ്.
ഗിൽ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് എന്നിവരുൾപ്പെട്ടതാണ് ഇന്ത്യൻ ബാറ്റിങ് നിര.
ആർ അശ്വിൻ വിരമിച്ചശേഷം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്‌പിൻനിരയുടെ നായകൻ. മുപ്പത്തേഴുകാരനിലാണ് പ്രതീക്ഷകൾ. ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തിൽ പേസ് നിര ദുർബലമാണ്.










0 comments