print edition കെടിയുവിൽ വീണ്ടും ക്രമക്കേട്; സ്വകാര്യ അഭിഭാഷകയ്ക്ക് ലക്ഷങ്ങൾ അനുവദിച്ച് വിസി

സിസ തോമസ്
സ്വന്തം ലേഖിക
Published on Aug 15, 2026, 01:35 AM | 1 min read
തിരുവനന്തപുരം: എ പി ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ വീണ്ടും അനധികൃത ഇടപെടലുമായി വൈസ് ചാൻസലർ സിസ തോമസ്. സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കോൺസൽ നിലവിലുള്ളപ്പോൾ സ്വകാര്യ അഭിഭാഷകയെവച്ച് കേസ് നടത്തി സർവകലാശാലയിൽനിന്ന് തരപ്പെടുത്തിയത് 5,20,000 രൂപ.
ഹൈക്കോടതിയിലും ലോകായുക്തയിലുമായി നടന്ന 10 കേസിലായി വിസിക്കുവേണ്ടി ഹാജരായത് അഡ്വ. എം എ വാഹിദ ബാബുവാണ്. 10,000– 75,000 രൂപയാണ് ഓരോ കേസിനും അനുവദിച്ചത്. സിൻഡിക്കറ്റിനെ അറിയിക്കാതെ സുപ്രീംകോടതിയിലെ ഗവർണറുടെ കേസ് നടത്തിപ്പിനുള്ള ഫീസ് അനുവദിച്ച സിസയുടെ നടപടി വാർത്തയായിരുന്നു. സർക്കാരിനെ മറികടന്നുള്ള വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെ ഗവർണറുടെ കേസിനാണ് ഫീസ് അനുവദിച്ചത്. 2025 നവംബറിൽ അഞ്ചര ലക്ഷം രൂപ വക്കീൽഫീസിനത്തിൽ അനുവദിച്ചത് സിൻഡിക്കറ്റിൽ റിപ്പോർട്ട് ചെയ്‌തത് ചൊവ്വാഴ്‌ചയാണ്. ഗവർണറുടെ കേസ് നടത്തിപ്പിന് സർവകലാശാല പണം നൽകുന്ന കീഴ്‌വഴക്കമില്ല. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള വിസിയുടെ അധികാരം ദുരുപയോഗിച്ചാണ് പണം കൈമാറിയത്.










0 comments