കർഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു
ധാന്യസംഭരണ മേഖല കുത്തകകൾക്ക് തീറെഴുതരുത്

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എഐകെഎസ് അഖിലേന്ത്യ കമ്മിറ്റിയംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ കുറ്റ്യാടി ധാന്യസംഭരണ മേഖല കുത്തകകൾക്ക് തീറെഴുതുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള കർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീരുമാനം പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും നേരിട്ട് ബാധിക്കും. ഈ അട്ടിമറി കർഷകദ്രോഹപരവും രാജ്യദ്രോഹപരവുമാണെന്നും ഈ നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ കെ കണ്ണൻ നഗറിൽ (കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ) നടന്ന പൊതുസമ്മേളനം എഐകെഎസ് അഖിലേന്ത്യാ കമ്മിറ്റിയംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവംഗം ജെയ്ക് സി തോമസ്, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ, സംഘാടക സമിതി ചെയർപേഴ്സൺ പി സി ഷൈജു, എ എം റഷീദ്, ടി കെ മോഹൻദാസ്, ഇ പ്രേംകുമാർ, ഒല്ലൂർ ദാസൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി പി പവിത്രൻ സ്വാഗതവും കെ പി ചന്ദ്രി നന്ദിയും പറഞ്ഞു. രാവിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനത്തിൽ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച തുടർന്നു. പ്രവർത്തന റിപ്പോർട്ടിൽ ബാബു പറശ്ശേരിയും സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എം ഷൗക്കത്തും മറുപടി പറഞ്ഞു. എഐകെഎസ് അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാൽ എംഎൽഎ, പി വിശ്വൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ് എന്നിവർ സംസാരിച്ചു. ടി പി ദാമോദരൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി കെ മോഹൻദാസ് നന്ദി പറഞ്ഞു.










0 comments