ആധികാരികം; വനിതാ ഏഷ്യാകപ്പ് ഉയർത്തി ഇന്ത്യൻ പെൺപട; തകർപ്പൻ ജയം

Photo: X/BCCIWomen
ദുബായ്: വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ മിന്നുംവിജയത്തോടെ കിരീടം ചൂടി ഇന്ത്യ. ശ്രീലങ്കയെ 72 റൺസിന് തോൽപിച്ചാണ് കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം ഇന്ത്യ തിരിച്ചുപിടിച്ചത്.ഏഷ്യൻ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഇത് എട്ടാം കിരീടനേട്ടമാണ്. സ്കോർ: ഇന്ത്യ- 183/5 (20), ശ്രീലങ്ക- 111 (20).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതുമുതൽ ഇന്ത്യ കുതിപ്പ് തുടർന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും (39 പന്തിൽ 59 റൺ) ഷഫാലി വർമയും (39 പന്തിൽ 68 റൺ) മികച്ച സ്കോർ സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 129 റണ്ഡസിന്റെ കൂറ്റൻ പാർട്ണര്‍ഷിപ്പാണ് പടുത്തുയർത്തിയത്.
ഇരുവരും പുറത്തായശേഷം റൺനിരക്ക് കുറഞ്ഞു. പിന്നീട് വന്നവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറിനും (14 പന്തിൽ 14 റൺ) തിളങ്ങാനായില്ല. ജി കമാലിനി അഞ്ച് പന്തിൽ 15 റണ്ണുമായി പുറത്താകാതെനിന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിൽ നാലാം പന്തിൽ ഓപണർ ഇമേഷ ദുലാനിയെ നഷ്ടമായി. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (32 പന്തിൽ 36 റൺ) മാത്രമാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. ഒൻപതാം ഓവറിൽ നായികയും പുറത്തായതോടെ തീർത്തും ഏകപക്ഷീയമായ മത്സരമാണ് കണ്ടത്. ഇന്ത്യക്കായി ശ്രീചരണി നാല് ഓവറിൽ 20 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ദീപ്‌തി ശർമ മൂന്ന് വിക്കറ്റും നേടി.










0 comments