print edition സൗദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം

അല്‍ ത്വവാല്‍ അതിര്‍ത്തി മേഖലയിലുണ്ടായ ഹൂതി ആക്രമണം
അനസ് യാസിന്‍
Published on Sep 14, 2026, 12:07 AM | 1 min read
മനാമ: യമനിലെ ചെങ്കടല്‍ തീരപ്രദേശങ്ങളും തന്ത്രപ്രധാന ദ്വീപുകളും കൈവശപ്പെടുത്തിയതിനു പിന്നാലെ, സൗദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടല്‍ തീരത്തോടു ചേര്‍ന്ന സൗദിയിലെ അല്‍ ത്വവാല്‍ അതിര്‍ത്തി മേഖലയില്‍ മിസൈല്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പള്ളിക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. തെക്കന്‍ അതിര്‍ത്തി പ്രവിശ്യയായ നജ്‌റാനിലെ ഷറൂറ സൈനിക ക്യാന്പും ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സരീ അവകാശപ്പെട്ടു. ആയുധപ്പുരകളും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ബാബ് അല്‍ മന്ദബ് കടലിടുക്കിലെ മയോണ്‍ (പെറിം) ദ്വീപ് പിടിച്ചെടുത്തതോടെ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ അമേരിക്കൻ സൈനിക ക്യാമ്പിന് 32 കിലോമീറ്റര്‍ അടുത്തുവരെ ഹൂതി സേന എത്തി. ചൈന, ഫ്രാന്‍സ്, ജപ്പാന്‍ രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതോടെ ജിബൂട്ടി, ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ സുരക്ഷ ശക്തമാക്കി.
യെമൻ തലസ്ഥാനമായ സനയില്‍ ഹൂതികളുടെ ആഘോഷപ്രകടനങ്ങള്‍ നടന്നു. ബാബ് അല്‍-മന്ദബ് സമുദ്രപാത മുഴുവന്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് അവര്‍ പ്രഖ്യാപിച്ചു.
മോഖയുടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെയും പതനം യമന്റെ ആഭ്യന്തര വിഷയമല്ലെന്നും അന്താരാഷ്ട്ര സമുദ്ര വ്യാപാര പാത തടസ്സപ്പെടുന്ന ആഗോള പ്രശ്‌നമാണെന്നും യമന്‍ ഭരണ തലവന്‍ റഷാദ് അല്‍ അലിമി വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായതോടെ യമനില്‍നിന്ന് കടല്‍മാര്‍ഗം രണ്ടായിരം പേർ ജിബൂട്ടിയിലേക്ക് പലായനംചെയ്തു.
സൗദിയുടെ കിഴക്കുപടിഞ്ഞാറൻ എണ്ണ പൈപ്പ്‌ലൈനിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ഷലാഞ്ചെ ഉള്‍പ്പെടെയുള്ള ഇറാന്‍ അതിര്‍ത്തി ക്രോസിങ്ങുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ഇറാഖ് തീരുമാനിച്ചു.









0 comments