സിംബാബ്‌വെയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
print edition വൈഭവ വിജയം

ഹരാരെ: ട്വന്റി20 ക്രിക്കറ്റിലെ തുടർത്തോൽവികൾക്കുശേഷം ഇന്ത്യക്ക് ജയം. സിംബാബ്‌വെയുമായുള്ള ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. ക്യാപ്‌റ്റൻ കുപ്പായത്തിൽ ഏഴ് മത്സരങ്ങൾക്കുശേഷം ശ്രേയസ് അയ്യർക്ക് വിജയച്ചിരി. 19 പന്തിൽ 50 റണ്ണെടുത്ത വൈഭവ് സൂര്യവംശിയും ബൗളർമാരുമാണ് തിളങ്ങിയത്. 126 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 40 പന്ത് ശേഷിക്കെ ജയംകുറിച്ചു. സ്‌കോർ: സിംബാബ്‌വെ 125/7; ഇന്ത്യ 126/3 (13.2).
നാലോവറിൽ 18 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പേസർ മായങ്ക് യാദവാണ് മാൻ ഓഫ-് ദി മാച്ച്. ചെറിയ ലക്ഷ്യത്തിലേക്ക് ഓപ്പണർ അഭിഷേക് ശർമയെ (8 പന്തിൽ 1) ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. എന്നാൽ പതിനഞ്ചുകാരൻ വൈഭവ് വിട്ടുകൊടുത്തില്ല. ഇംഗ്ലണ്ടുമായുള്ള അരങ്ങേറ്റ പരന്പരയിൽ മൂന്ന് കളിയിലും പരാജയപ്പെട്ട ഇടംകൈ ബാറ്റർ സിംബാബ്‌വെയ്‌ക്കെതിരെ തകർത്തടിച്ചു. 18 പന്തിലാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. അടുത്ത പന്തിൽ പുറത്തായി. അപ്പോഴേക്കും നാല് വീതം സിക്‌സറും ഫോറും പറത്തിയിരുന്നു.
ട്വന്റി20യിൽ അർധസെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. 15 വർഷവും 118 ദിവസവുമാണ് പ്രായം. നേപ്പാളിന്റെ കുശാൽ മല്ലയുടെ റെക്കോഡ് തിരുത്തി. ഇന്ത്യൻ കുപ്പായത്തിൽ നാലാമത്തെ കളിയായിരുന്നു വൈഭവിന്.
ഇഷാൻ കിഷൻ (24 പന്തിൽ 35), ക്യാപ്‌റ്റൻ ശ്രേയസ് (24 പന്തിൽ 28*) എന്നിവർ പിന്തുണ നൽകി. തിലക് വർമ ആറ് റണ്ണുമായി പുറത്താകാതെനിന്നു.
ടോസ് ലഭിച്ച ക്യാപ്‌റ്റൻ ശ്രേയസ് ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി നാലാം ട്വന്റി20 കളിച്ച മായങ്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. എറിഞ്ഞ ആദ്യ പന്തിൽ ബ്രയാൻ ബെന്നെറ്റിനെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈയിലെത്തിച്ചു. 64 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് സിംബാബ്‌വെയ്‌ക്ക് നഷ്ടമായത്. ക്യാപ്‌റ്റൻ സിക്കന്ദർ റാസ് റാല് റണ്ണെടുത്ത് പുറത്തായി. 39 റണ്ണെടുത്ത വെസ്ലി മധെവെരെയാണ് 100 കടത്തിയത്.
നാലോവറിൽ 19 റൺ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ പ്രിൻസ് യാദവും ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. ശിവം ദുബെയും സ്‌പിന്നർ രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റെടുത്തു. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പേസർ അശോക് ശർമയ്‌ക്ക് വിക്കറ്റ് നേടാനായില്ല. പരന്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.










0 comments