പ്രകോപനവുമായി പൊലീസ്

പാലക്കാട്
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ചിനുനേരെ പ്രകോപനം സൃഷ്‌ടിച്ച് ചില പൊലീസുകാർ. വ്യാഴം പകൽ 12. 30നാണ് സ്‌കൂൾ കുട്ടികളുൾപ്പടെ ആയിരക്കണക്കിന് വിദ്യാർഥികൾ പ്രകടനവുമായി എത്തിയത്. കനറാ ബാങ്കിനുമുൻവശത്ത് വിദ്യാർഥികളെ തടയാൻ പൊലീസ് നേരത്തെ ബാരിക്കേഡ് കെട്ടിയിരുന്നു. രണ്ട് പൊലീസ് ബസുകൾ, ജലപീരങ്കി, കണ്ണീർവാതകം പ്രയോഗിക്കുന്ന വജ്ര വാഹനം എന്നിവയുമായി വലിയ സന്നാഹത്തിലായിരുന്നു പൊലീസ്. വിദ്യാർഥികൾ ബാരിക്കേഡിനുസമീപത്ത് എത്തി അൽപ്പസമയത്തിനകം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ വിദ്യാർഥികൾ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തുടങ്ങി. പൊലീസും വിദ്യാർഥികളും തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. നാലുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടന്ന വിദ്യാർഥികൾ പോസ്റ്റ് ഓഫീസിന്റെ ഭാഗത്തേക്കുനീങ്ങി. ഇവരെ അനുനയിപ്പിക്കുന്നതിനിടയിലാണ് ജില്ലാ സെക്രട്ടറി വി വി അഭിഷേകിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയാണെന്നും സമരം അവസാനിപ്പിക്കണമെങ്കിൽ താൻ വേണമെന്നും അഭിഷേക് പറഞ്ഞെങ്കിലും സമരം അവസാനിപ്പിക്കാൻ തങ്ങൾക്കറിയാം എന്നായിരുന്നു പൊലീസുകാരന്റെ പ്രതികരണം. മറ്റ് മൂന്ന് വിദ്യാർഥികൾക്കൊപ്പം അഭിഷേകിനെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. അഭിഷേകിനെ തിരിച്ചെത്തിക്കണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നതോടെ പൊലീസിന് വഴങ്ങേണ്ടിവന്നു. തുടർന്നാണ് പ്രതിഷേധ യോഗം നടന്നത്.










0 comments