പടർന്നു സമരമായി


സ്വന്തം ലേഖകൻ
Published on Jul 24, 2026, 02:00 AM | 1 min read
പാലക്കാട്
നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, അവകാശ പത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധം ആളിക്കത്തി. വിക്ടോറിയ കോളേജ് പരിസരത്തുന്നിന്ന് ആരംഭിച്ച പ്രകടനത്തിലും തുടർന്ന നടന്ന ധർണയിലും ആയിരകണക്കിന് വിദ്യാർഥികൾ അണിനിരന്നു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫായിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിനവ്, നിധിൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. സമരസ്ഥലത്തുനിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്ത എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി വി വി അഭിഷേകിനെ വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചെത്തിച്ചു. പൊലീസ് അതിക്രമത്തിൽ കൈക്ക് പരിക്കേറ്റ അഭിഷേക് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ജില്ലയുടെ വിവധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വ്യാഴാഴ്‌ച പകൽ പതിനൊന്നരയോടെ വിക്‌ടോറിയ കോളേജ് പരിസരത്ത് എത്തിയിരുന്നു. പന്ത്രണ്ടരയോടെ പ്രകടനം ആരംഭിച്ചു. ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം കനാറാ ബാങ്കിന് മുൻവശത്ത് പൊലീസ് ബാരിക്കേഡ് കെട്ടി വിദ്യാർഥികളെ തടഞ്ഞു. വിദ്യാർഥികൾക്കുനേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഏറെനേരം പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തുതള്ളുമുണ്ടായി. സമരം എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ശാദുലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ വിഷ്‌ണുപ്രിയ, ആർ കാർത്തിക് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി അഭിഷേക് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി നന്ദു നന്ദിയും പറഞ്ഞു.










0 comments