ഐസിസി വാർഷിക റാങ്കിങ്; ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ തന്നെ രാജാക്കന്മാർ, വനിതാ ക്രിക്കറ്റിൽ അജയ്യരായി ഓസ്‌ട്രേലിയ

Photo Credit: AP
ദുബായ്: ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റാങ്കിങ് റിപ്പോർട്ടിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ കരുത്ത് തെളിയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും.
പുരുഷന്മാരുടെ ഏകദിന, ട്വന്റി 20 വിഭാഗങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ടെസ്റ്റ് റാങ്കിംഗിലും വനിതാ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഓസ്‌ട്രേലിയ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ചു.
2025 മെയ് മുതലുള്ള മത്സരങ്ങൾക്ക് പൂർണ്ണ വെയ്റ്റേജും മുൻപത്തെ രണ്ട് വർഷത്തെ പ്രകടനങ്ങൾക്ക് 50 ശതമാനം വെയ്റ്റേജും നൽകിയാണ് റാങ്കിങ് പുതുക്കിയിരിക്കുന്നത്.
പുരുഷന്മാരുടെ ട്വന്റി 20 റാങ്കിംഗിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ രണ്ടാം തവണയും ലോകകിരീടം ചൂടിയ ഇന്ത്യ 275 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023-ന് ശേഷം ഒരു ട്വന്റി 20 പരമ്പര പോലും തോൽക്കാത്ത ഇന്ത്യ, ഇംഗ്ലണ്ടിനേക്കാളും (262) ഓസ്‌ട്രേലിയയേക്കാളും (258) വലിയ മുൻതൂക്കം നിലനിർത്തുന്നുണ്ട്.
ഏകദിന റാങ്കിംഗിലും 118 പോയിന്റോടെ ഇന്ത്യ തന്നെയാണ് തലപ്പത്ത്. ചാമ്പ്യൻസ് ട്രോഫി 2025-ലെ കിരീടനേട്ടം ഇന്ത്യയെ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചു. ന്യൂസിലൻഡ് (113), ഓസ്‌ട്രേലിയ (109) എന്നിവരാണ് ഏകദിനത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പുരുഷ ടെസ്റ്റ് റാങ്കിംഗിൽ ഓസ്‌ട്രേലിയ 131 പോയിന്റോടെ തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 119 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിനെ (102) നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ (104) മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
പാകിസ്ഥാൻ ശ്രീലങ്കയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയതാണ് ടെസ്റ്റ് റാങ്കിംഗിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം. മതിയായ മത്സരങ്ങൾ കളിക്കാത്തതിനാൽ അയർലൻഡ് ടെസ്റ്റ് റാങ്കിംഗിൽ നിന്ന് പുറത്തായി.
വനിതാ ക്രിക്കറ്റിൽ ഓസ്‌ട്രേലിയ തങ്ങളുടെ അജയ്യമായ കുതിപ്പ് തുടരുകയാണ്. ഏകദിനത്തിൽ 163 പോയിന്റോടെയും ട്വന്റി 20 യിൽ 287 പോയിന്റോടെയും അവർ ഒന്നാമത് നിൽക്കുന്നു. വനിതാ ട്വന്റി 20 റാങ്കിംഗിൽ ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.
വനിതാ ഏകദിന റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ബംഗ്ലാദേശ് വനിതകൾ പാകിസ്ഥാനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, തായ്‌ലൻഡും നെതർലൻഡ്‌സും റാങ്കിംഗിൽ നിന്ന് താൽക്കാലികമായി പുറത്തുപോയി.










0 comments