മൈതാനത്ത് വീണ് തലയ്ക്ക് പരിക്ക്, സ്ട്രെച്ചറിൽ പുറത്തേക്ക്; മിനിറ്റുകൾക്കകം പന്തെറിയാൻ തിരിച്ചെത്തി ഹസൻ അലി

മൈതാനത്ത് തലയിടിച്ച് വീണതിനെത്തുടർന്ന് ഹസൻ അലിയെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോകുന്നു|Photo Credit: Getty Images
സെൽഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ പാകിസ്താൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുൻനിര പേസർ ഹസൻ അലിക്ക് പരിക്ക്. മത്സരത്തിനിടെ തലകുത്തി വീണ് പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് മാറ്റിയത്. സെൽഹെറ്റിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ബംഗ്ലാദേശ് ഇന്നിങ്സിലെ എട്ടാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഹസൻ അലി എറിഞ്ഞ പന്ത് ബംഗ്ലാദേശ് ബാറ്റർ തൻസിദ് ഹസൻ തമീം നേരെ സ്ട്രെറ്റിലേക്ക് അടിക്കുകയായിരുന്നു. ഈ പന്ത് റീട്ടേൺ ക്യാച്ചിലൂടെ സ്വന്തമാക്കാൻ മുന്നോട്ട് ചാടിയ ഹസൻ അലിക്ക് വെച്ച് നിയന്ത്രണം നഷ്ടമാവുകയും തലയിടിച്ച് മൈതാനത്തേക്ക് വീഴുകയുമായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ താരം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കൽ സംഘം ഉടൻ തന്നെ മൈതാനത്തേക്ക് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി സ്ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.
എന്നാൽ പാക് ആരാധകർക്കും ടീം മാനേജ്‌മെന്റിനും വലിയ ആശ്വാസം നൽകിക്കൊണ്ട് പതിനഞ്ചാം ഓവറിൽ ഹസൻ അലി വീണ്ടും മൈതാനത്തേക്ക് തിരിച്ചെത്തി. പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാക്കിയ താരം പത്തൊൻപതാം ഓവറിൽ വീണ്ടും പന്തെറിയാൻ എത്തുകയും ചെയ്തു.










0 comments