മുംബൈ ഇന്ത്യൻസിൽ ഭിന്നത; മൈതാനത്ത് വാഗ്വാദത്തിലേർപ്പെട്ട് ഹാർദിക്കും ബുംറയും

ഹാർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ
മുംബൈ : ഐപിഎൽ 2026 സീസണിൽ തുടർച്ചയായ പരാജയങ്ങൾക്കിടെ മുംബൈ ഇന്ത്യൻസ് ടീമിനുള്ളിലെ ആഭ്യന്തര കലഹം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും തമ്മിൽ മൈതാനത്ത് പരസ്യമായി തർക്കത്തിലേർപ്പെട്ടത് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും അമ്പരപ്പിച്ചു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഫീൽഡ് പ്ലേസ്‌മെന്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് രൂക്ഷമായ വാഗ്വാദത്തിലേക്ക് നയിച്ചത്.
മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ബുംറ പന്തെറിയാനെത്തിയപ്പോഴാണ് സംഭവം. ഹാർദിക് വരുത്തിയ ഫീൽഡ് ക്രമീകരണങ്ങളിൽ ബുംറ വിയോജിപ്പ് പ്രകടിപ്പിക്കുകയും രോഷത്തോടെ സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. സഹതാരങ്ങളോടുള്ള ഹാർദിക്കിന്റെ പെരുമാറ്റത്തിൽ ബുംറ അസ്വസ്ഥനാണെന്ന സൂചനയാണ് മത്സരത്തിലുടനീളം കണ്ടത്.
തർക്കത്തിനിടെ ഡഗൗട്ടിലിരുന്ന രോഹിത് ശർമ്മ അസംതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പരിചയസമ്പന്നനായ ബുംറയെ പോലും ഫീൽഡ് സെറ്റ് ചെയ്യാൻ ഹാർദിക് അനുവദിക്കാത്തതാണ് രോഹിത്തിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ടീമിനുള്ളിലെ ഈ പൊരുത്തക്കേടുകൾ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് ഏഴ് വിക്കറ്റിന്റെ പരാജയമാണ് മുംബൈ വഴങ്ങിയത്. 196 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.










0 comments