ad
Deshabhimani

ലോകകപ്പ് സ്വപ്നങ്ങളുമായി ജേഴ്സി ക്രിക്കറ്റ് ടീം; വിജയക്കുതിപ്പിന് പിന്നിൽ വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ജിമ്മി ആഡംസ്

jersy cricket team

Photo Credit: ICC

വെബ് ഡെസ്ക്

Published on May 22, 2026, 02:36 PM | 1 min read

സൈപ്രസ്: അസോസിയേറ്റ് ക്രിക്കറ്റിലെ കുഞ്ഞൻമാരായ ജേഴ്സി ടീമിനെ ഇനി ആർക്കും നിസ്സാരമായി കാണാനാകില്ലെന്ന് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റനും നിലവിൽ ജേഴ്സിയുടെ അസിസ്റ്റന്റ് കോച്ചുമായ ജിമ്മി ആഡംസ്.


ഐസിസി 2028 ട്വന്റി 20 ലോകകപ്പ് സബ് റീജിയണൽ യൂറോപ്പ് ക്വാളിഫയർ മത്സരങ്ങൾക്കായി സൈപ്രസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പരിമിതികൾക്കിടയിലും മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന ജേഴ്സി ടീമിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നെറ്റ് റൺറേറ്റിന്റെ നേരിയ വ്യത്യാസത്തിലാണ് ജേഴ്സിക്ക് യോഗ്യത നഷ്ടമായത്. എന്നാൽ, നിലവിൽ സൈപ്രസിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ജേഴ്സി കരുത്ത് തെളിയിച്ചു കഴിഞ്ഞു.


സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, ക്രോയേഷ്യ, സൈപ്രസ് എന്നീ ടീമുകളെ അനായാസം തകർത്ത ജേഴ്സി, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ അയൽക്കാരായ ഗേൺസിയെ നേരിടും. ഈ മത്സരത്തിൽ വിജയിച്ചാൽ 2028-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ പ്രധാന യോഗ്യതാ ഘട്ടത്തിലേക്ക് ടീമിന് പ്രവേശിക്കാം.


വളരെ കുറഞ്ഞ ജനസംഖ്യ മാത്രമുള്ള ദ്വീപായിട്ടും ആസ ട്രൈബ് പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ ജേഴ്സിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലാമോർഗന്റെ താരമായ ട്രൈബ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ജേഴ്സിയുടെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ കൂടിയാണ്.


മറ്റ് പല അസോസിയേറ്റ് രാജ്യങ്ങളും വിദേശ പാരമ്പര്യമുള്ള കളിക്കാരെ ആശ്രയിക്കുമ്പോൾ, സ്വന്തം നാട്ടിലെ പ്രതിഭകളെ മാത്രം അണിനിരത്തിയാണ് ജേഴ്സി ഈ നേട്ടങ്ങളെല്ലാം കൊയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.


തന്റെ കരിയറിൽ വെസ്റ്റ് ഇൻഡീസിനെ രണ്ട് ലോകകപ്പുകളിൽ നയിക്കുകയും മികച്ച റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത 58 കാരനായ ജിമ്മി ആഡംസ്, ജേഴ്സി ടീമിനൊപ്പം ഒരു ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.


ആഗോള ക്രിക്കറ്റിൽ അസോസിയേറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ ശുഭസൂചനയാണെന്നും, ജേഴ്സി ടീമിനൊപ്പം ലോകകപ്പ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home