തോൽവിക്ക് കാരണം ഗില്ലിന്റെ ആ പിഴവ്; ക്യാപ്റ്റനെതിരെ രൂക്ഷ വിമർശനം

ഇൻഡോർ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പര നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ഗില്ലിനെതിരെ രൂക്ഷ വിമർശനമുയരുന്നു. അജിൻക്യ രഹാനെയും സഹീർ ഖാനുമടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങളാണ് ഗില്ലിന്റെ തീരുമാനങ്ങൾക്കെതിരെ രംഗത്തെത്തിയത്.
മൂന്നാം ഏകദിനത്തിൽ ഡാരിൽ മിച്ചെലും (131 പന്തിൽ 137) ഗ്ലെൻ ഫിലിപ്‌സും(88 പന്തിൽ 106) പടുത്തുയർത്തിയ സെഞ്ചുറിക്കോട്ടയ്‌ക്ക് മുന്നിലാണ് ഇന്ത്യ തലകുനിച്ചത്. 5/2 എന്ന നിലയിലേക്ക വീണ കിവീസ് കൂറ്റൻ സ്കോറിലേക്ക് ഉയർന്നത് ക്യാപ്റ്റന്റെ പിഴവാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. മിഡിൽ ഓവറിൽ കുൽദീപ് യാഥവിന് കൂടുതൽ ഓവർ നൽകാതിരുന്നത് വലിയ തിരിച്ചടിയായെന്നാണ് രഹാനെ പറഞ്ഞത്. മത്സരത്തിൽ ആറ് ഓവർ മാത്രമാണ് കുൽദീപ് എറിഞ്ഞത്. വിക്കറ്റ് നേടാൻ കെൽപ്പുള്ള ബോളർമാരെ എങ്ങോട്ടാണ് നിങ്ങളീ മാറ്റി നിർത്തുന്നതെന്നും ഗില്ലിന് പിഴച്ചത് അവിടെയാണെന്നും രഹാനെ പറഞ്ഞു.
ജഡേജയെ ഉപയോഗപ്പെടുത്തുന്നതിലും ഗില്ലിന് പിഴവ് പറ്റിയെന്ന് സഹീർ ഖാൻ പറഞ്ഞു. കുൽദീപിനേക്കാൾ ജഡേജക്ക് ബോൾ കൊടുത്തതിൽ വൈകിയത് ഒരു മോശം തീരുമാനമായി. നിതീഷ് കുമാർ റെഡ്ഡി എട്ട് ഓവർ എറിഞ്ഞു. താരത്തിന് കൂടുതൽ സമയം കളിക്കാൻ അവസരം ലഭിക്കാൻ വേണ്ടിയാവാം നിങ്ങളത് ചെയ്തത്. എന്നാൽ മത്സര ഫലത്തെ അത് ബാധിക്കുമെന്ന് ഗിൽ മറന്നെന്നും സഹീർ ഖാൻ പറഞ്ഞു.










0 comments