ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ക്ലാസ് യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉജ്വല തിരിച്ചുവരവ്. ചെൽസിയെ ഒരു ഗോളിന് തോൽപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയും നിലനിർത്തി. അഞ്ച് കളിയാണ് ശേഷിക്കുന്നത്. ആദ്യ നാല് സ്ഥാനക്കാർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതയുണ്ട്.
33 മത്സരത്തിൽ 58 പോയിന്റാണ് യുണൈറ്റഡിന്. പുതിയ കോച്ച് മൈക്കേൽ കാരിക്ക് എത്തിയതോടെയാണ് ടീമിന്റെ തലവര തെളിഞ്ഞത്. കാരിക്കിന് കീഴിൽ 13 കളിയിൽ ഒമ്പത് ജയമാണ് ടീമിന്. ഏഴാം സ്ഥാനത്തുനിന്ന് മൂന്നിലെത്തി.
ഇരുപത് തവണ ഇംഗ്ലീഷ് ചാമ്പ്യൻമാരായ യുണൈറ്റഡിന് 2013നുശേഷം കിരീടമില്ല. ഇതിഹാസ പരിശീലകൻ അലെക്‌സ് ഫെർഗൂസൺ പടിയിറങ്ങിയശേഷം മോശം കാലമാണ്. പത്ത് പരിശീലകരെ മാറി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. ഇൗ സീസണിൽ പോർച്ചുഗീസുകാരൻ റൂബെൻ അമോരിമിനായിരുന്നു ചുമതല. സ്ഥിരതയുള്ള കളിയായിരുന്നില്ല.
ജനുവരിയിൽ പുറത്താക്കി. പിന്നാലെയാണ് മുൻതാരം കൂടിയായ കാരിക്ക് എത്തിയത്. നാൽപ്പത്തിനാലുകാരൻ ടീമിനെ പുതുക്കിപണിതു. കൊബി മൈനു ഉൾപ്പെടെയുള്ള യുവതാരങ്ങളിൽ വിശ്വസിച്ചു. പരിചയസമ്പന്നനായ മധ്യനിരക്കാരൻ കാസെമിറോയ്‌ക്ക് പ്രധാന ചുമതലകൾ നൽകി. മുന്നേറ്റക്കാരും തിളങ്ങി. ഇതോടെ യുണൈറ്റഡ് പതിയെ വിജയവഴിയിൽ തിരിച്ചെത്തി.
ചെൽസിക്കെതിരെ മതേയൂസ് കൂന്യയാണ് വിജയഗോൾ കുറിച്ചത്. ബ്രെന്റ്‌ഫോർഡ്, ലിവർപൂൾ, സണ്ടർലാൻഡ്, നോട്ടിങ്‌ഹാം ഫോറസ്റ്റ്, ബ്രൈറ്റൺ എന്നീ ടീമുകളുമായാണ് ലീഗിൽ യുണൈറ്റഡിന്റെ ഇനിയുള്ള മത്സരങ്ങൾ.










0 comments