ബൈക്കുകളും ബാറ്ററികളും കവരുന്ന അന്തർജില്ലാ മോഷണസംഘം പിടിയിൽ

മലപ്പുറം: വ്യാപക വാഹന-ബാറ്ററി മോഷണം നടത്തിവന്നിരുന്ന മൂന്നംഗ അന്തർജില്ലാ മോഷണസംഘത്തെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (20), കുറ്റിപ്പുറം സ്വദേശി നിതിൻദാസ് (21), തവനൂർ സ്വദേശി റിജിൻ ദാസ് (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം.
കഴിഞ്ഞ മാസങ്ങളിൽ മാത്രം കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ഇവർ നിരവധി ബൈക്കുകളും ബാറ്ററികളും കവർന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ മോഷ്ടിക്കുന്ന വാഹനങ്ങളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി ഭാഗങ്ങളിലെത്തിച്ചാണ് പ്രതികൾ വിൽപന നടത്തിയിരുന്നത്.
പിടിയിലായവരിൽ റിജിൻ ദാസിനെതിരെ തൃശൂർ ജില്ലയിലും തിരൂരിലും നേരത്തെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി ഇൻസ്‌പെക്ടർ ആനന്ദബാബു അറിയിച്ചു.
വളാഞ്ചേരി, കൊട്ടാരത്ത്, കുളമംഗലം പ്രദേശങ്ങളിൽ അടുത്ത കാലത്തായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും തുടർച്ചയായി മോഷണം പോകുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്‌പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരൂർ ഡാൻസാഫ് സംഘവും വളാഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.










0 comments