‘ത്രിപുര ഡിജിപിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബിജെപി ഭരണമായതിനാൽ മാധ്യമങ്ങൾക്ക് മൗനം’: എം എ ബേബി

ന്യൂഡല്‍ഹി: ത്രിപുര പൊലീസ് ഡയറക്ടർ ജനറൽ അനുരാഗ് ധൻകറെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് ക്രമസമാധാന തകർച്ചയെക്കുറിച്ച് മാധ്യമങ്ങളും ബി ജെ പിയും മൗനം പാലിക്കുന്നതെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു ഈ സംഭവമെങ്കിൽ പ്രതിപക്ഷം വലിയ രീതിയിൽ രാഷ്ട്രീയമായി ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുരാഗ് ധൻകറിന്റെ ശക്തമായ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളുമാണ് ത്രിപുരയിൽ പിടിച്ചെടുത്തത്. നിരവധി ലഹരി മാഫിയ സംഘങ്ങളെയും സാമൂഹ്യവിരുദ്ധരെയും അദ്ദേഹം ജയിലിലടച്ചു. അഴിമതിക്കാരായ അരഡസനോളം പോലീസുകാരെയും സിവിൽ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനും അദ്ദേഹം മടിച്ചില്ല. കഴിഞ്ഞ എട്ടര വർഷത്തെ ബി ജെ പി ഭരണത്തിൽ തകർന്നടിഞ്ഞ ത്രിപുരയിലെ ക്രമസമാധാന നില വീണ്ടെടുക്കാൻ അദ്ദേഹം ആവത് ശ്രമിക്കുകയായിരുന്നുവെന്ന് എം എ ബേബി പറഞ്ഞു.
"അനുരാഗ് ധൻകറിന്റെ അകാല മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു," - എം.എ ബേബി സോഷ്യൽമീഡിയയിൽ കുറിച്ചു.










0 comments