പാകിസ്ഥാനെ തൂത്തുവാരി ഇംഗ്ലണ്ട്; 3-0 ന് ടെസ്റ്റ് പരമ്പര വിജയം

ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 3-0 ന് സ്വന്തമാക്കി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ സ്ഥാനം മാറ്റമില്ലാതെ തുടർന്നെങ്കിലും വിജയശതമാനം 38.54 ആയി ഉയർന്നു. ഒമ്പത് ടീമുകളുടെ പട്ടികയിൽ അവസാന സ്ഥാനത്തുള്ള പാകിസ്ഥാന്റെ വിജയശതമാനം 14.81 ആയി താഴ്ന്നു.
130 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായി. എന്നാൽ ജോ റൂട്ടും ജോർഡൻ കോക്സും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. റൂട്ട് 62 റൺസുമായും കോക്സ് 59 ൺസുമായും പുറത്താകാതെ നിന്നതോടെ 25-ാം ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
ഇംഗ്ലണ്ട് അനായാസം വിജയിക്കുമെന്ന് കരുതിയ മത്സരത്തിൽ പാകിസ്ഥാന്റെ അരങ്ങേറ്റ പേസർ റസാവുല്ലയാണ് അപ്രതീക്ഷിത ചെറുത്തുനിൽപ്പ് നടത്തിയത്. ഒമ്പത് സിക്‌സറുകളോടെ 63 പന്തിൽ 81 റൺസെടുത്ത താരം മുഹമ്മദ് അബ്ബാസിനൊപ്പം ഒമ്പതാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും റസാവുല്ല നേടിയിരുന്നു.
എന്നാൽ റസാവുല്ലയുടെ പ്രകടനം പാകിസ്ഥാനെ രക്ഷിക്കാൻ പര്യാപ്തമായില്ല. ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും രണ്ടാം ടെസ്റ്റിൽ 194 റൺസിനുമായിരുന്നു പാകിസ്ഥാന്റെ തോൽവി. പരമ്പരയ്ക്കിടെ ടീമിൽ വലിയ അഴിച്ചുപണികളും പരിശീലക മാറ്റങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിട്ട പാകിസ്ഥാന് 3-0 ത്തിന്റെ തോൽവി കനത്ത തിരിച്ചടിയായി.
അതേസമയം, ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്ക് പിന്നാലെ പ്രതിസന്ധിയിലായിരുന്ന ഇംഗ്ലണ്ടിന് ഈ പരമ്പര വിജയം വലിയ ആശ്വാസമായി. ഡിസംബർ–ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും അടുത്ത വർഷത്തെ ആഷസുമാണ് ഇംഗ്ലണ്ടിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.










0 comments