നിർണായക വിഷയങ്ങളിൽ ഒറ്റക്കെട്ടായ നിലപാട്; ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം

ന്യൂഡൽഹി : ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം. അമേരിക്കൻ ആധിപത്യത്തിന് ബദലായി ബ്രിക്‌സ് കൂട്ടായ്‌മയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളടക്കം ചർച്ചയായ ഉച്ചകോടിയിൽ പശ്ചിമേഷ്യൻ സംഘർഷം, പലസ്‌തീൻ, പ്രതികാരതീരുവകളും ഉപരോധങ്ങളും, കാലാവസ്ഥ വ്യതിയാനം, നിർമിത ബുദ്ധി എന്നിവയും ചർച്ചയായി. നിർണായക വിഷയങ്ങളിൽ ഒറ്റക്കെട്ടായ നിലപാടുകൾ പ്രഖ്യാപിച്ചാണ് ഉച്ചകോടി സമാപിച്ചത്. ഗ്ലോബൽ സൗത്തിന്റെ ശബ്‌ദം കൂടുതൽ ശക്തമായി ലോകവേദികളിൽ ഉയർത്തുമെന്ന സന്ദേശവും ബ്രിക്സിൽ ഉയർന്നു.
രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ, ഇൗജിപ്‌ത് പ്രസിഡന്റ് ഫത്താ അൽ സീസി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലി, മലേഷ്യൻ പ്രധാനമന്ത്രി അർവർ ഇബ്രാഹിം, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെൾഡിനാന്റ് മാർക്കോസ്, കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ എന്നിവരടക്കമുള്ള ലോക നേതാക്കൾ പങ്കെടുത്തു. ആഗോള സമസ്യകൾക്ക് കൂട്ടായ പരിഹാരങ്ങൾ കാണുന്ന വേദിയായി ബ്രിക്‌സ് മാറിയെന്ന് സമാപന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2027ൽ 19ാമത് ബ്രിക്‌സ് ഉച്ചകോടി ചൈനയിൽ നടക്കും. ന്യൂഡൽഹി ഉച്ചകോടിയുടെ സമാപനത്തോടെ ബ്രിക്‌സ് അധ്യക്ഷ പദവി ചൈന ഏറ്റെടുത്തു.









0 comments