print edition ഇംഗ്ലണ്ടും കയറി ; ഇറ്റലിയെ 24 റണ്ണിന് തോൽപ്പിച്ചു

ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിനായി വിൽ ജാക്--സിന്റെ ബാറ്റിങ്
കൊൽക്കത്ത
നവാഗതരായ ഇറ്റലിയെ 24 റണ്ണിന് തോൽപ്പിച്ച് മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ‘സി’യിൽ നിന്ന് വെസ്‌റ്റിൻഡീസ് നേരത്തെ മുന്നേറിയിരുന്നു. ഇതോടെ ഇറ്റലി, സ്‌കോട്‌ലൻഡ്, നേപ്പാൾ ടീമുകൾ പുറത്തായി. പുതുക്കക്കാരുടെ പരിഭ്രമം ഏതുമില്ലാതെ പൊരുതിയാണ് ഇറ്റലി കീഴടങ്ങിയത്.
സ്‌കോർ: ഇംഗ്ലണ്ട് 202/7, ഇറ്റലി 178
ഏഴാമനായി ഇറങ്ങി 22 പന്തിൽ 53 റണ്ണുമായി പുറത്താകാതെനിന്ന വിൽ ജാക്‌സാണ് ‘മാൻ ഓഫ് ദി മാച്ച്’. നാല് സിക്‌സറും മൂന്ന് ഫോറും അർധസെഞ്ചുറിക്ക് അകമ്പടിയായി. ടോസ് നേടി ബാറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ഹാരി ബ്രൂകിന് സന്തോഷമുള്ള തുടക്കമായിരുന്നില്ല. പതിമൂന്നാം ഓവറിൽ 105/5 എന്ന സ്‌കോറിലേക്ക് വീണപ്പോൾ വിൽ ജാക്‌സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് 200 കടത്തി. സാം കറനൊത്ത്(25) 54 റണ്ണിന്റെയും ജാമി ഓവർടണുമൊത്ത്(15) 35 റണ്ണിന്റെയും കൂട്ടുകെട്ടുണ്ടാക്കി.
ഇറ്റലിയുടെ മറുപടി തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീണു. നാലാം ഓവറിൽ മൂന്നാം വിക്കറ്റ്. ഒരറ്റത്ത് ഓപ്പണർ ജസ്‌റ്റിൻ മോസ്‌ക(43) വീഴാതെനിന്നു. ബെൻ മനെന്റിയാണ് തകർത്തടിച്ചത്. 25 പന്തിൽ ആറ് സിക്‌സറും നാല് ഫോറും നിറഞ്ഞ 60 റൺ. ഗ്രാന്റ് സ്‌റ്റെവർട്ടും(45) പിന്തുണച്ചു. അവസാന ഓവറിൽ ഇറ്റലിക്ക് 25 റൺ വേണ്ടിയിരുന്നു. ജാമി ഓവർടൺ രണ്ട് വിക്കറ്റെടുത്ത് കളി തീർത്തു. പേസർ നാല് ഓവറിൽ 18 റൺ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സാം കറനും മൂന്ന് വിക്കറ്റുണ്ട്. ജോഫ്ര ആർച്ചെർ രണ്ടെണ്ണം നേടി.
ഇംഗ്ലണ്ട് നാല് കളിയും പൂർത്തിയാക്കി ആറ് പോയിന്റോടെയാണ് മുന്നേറിയത്. മൂന്ന് ജയവും ഒരു തോൽവിയും. ഒരു കളി ബാക്കിയുള്ള ഇറ്റലിക്ക് രണ്ട് പോയിന്റാണുള്ളത്.









0 comments