സൂപ്പർ ഓവറിൽ ഡൽഹി ; രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി

രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയമൊരുക്കിയ പേസർ മിച്ചെൽ സ്റ്റാർക്
ന്യൂഡൽഹി : ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. രാജസ്ഥാൻ റോയൽസിനെയാണ് കീഴടക്കിയത്. സൂപ്പർ ഓവറിൽ രാജസ്ഥാന് നേടാനായത് 11 റൺ. ഡൽഹി നാല് പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ അവസാനിപ്പിച്ചതാണ് സൂപ്പർ ഓവറിന് വഴിയൊരുക്കിയത്. സഞ്‌ജു സാംസൺ നയിച്ച രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ജയത്തോടെ ഡൽഹി പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി.
സ്‌കോർ: ഡൽഹി 188/5, രാജസ്ഥാൻ 188/4
കൈയിൽ കിട്ടിയ ജയം രാജസ്ഥാൻ തുലയ്‌ക്കുകയായിരുന്നു. ഡൽഹി പേസർ മിച്ചെൽ സ്‌റ്റാർക്കാണ് വിജയശിൽപ്പി. ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ അവസാന ഓവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ രാജസ്ഥാന് ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. സ്‌റ്റാർക്കിന്റെ ബൗളിങ്ങിൽ പതറിയ രാജസ്ഥാൻ ഒരു വിക്കറ്റ്‌കൂടി നഷ്‌ടപ്പെടുത്തി 188ൽ അവസാനിപ്പിച്ചു. അവസാന പന്തിൽ രണ്ട് റൺ വേണമെന്നിരിക്കെ ധ്രുവ് ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ 15 റണ്ണുമായി പുറത്താവാതെനിന്നു. തുടർന്ന് സൂപ്പർ ഓവറിലും സ്‌റ്റാർക് തിളങ്ങി.
യശസ്വി ജയസ്വാളും(37 പന്തിൽ 51) നിതീഷ് റാണയും (28 പന്തിൽ 51) നേടിയ അർധസെഞ്ചുറികൾ രാജസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചതാണ്. 19 പന്തിൽ 31 റണ്ണെടുത്ത സഞ്‌ജു പരിക്കേറ്റ് പിൻമാറിയത് തിരിച്ചടിയായി. പന്തടിക്കുന്നതിനിടെ അരക്കെട്ടിന് മുകളിൽ വേദന അനുഭവപ്പെടുകയായിരുന്നു. അതിനിടെ മൂന്ന് സിക്‌സറും രണ്ട് ഫോറും അടിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡൽഹിക്കായി 37 പന്തിൽ 49 റണ്ണെടുത്ത് ഓപ്പണർ അഭിഷേക് പോറെൽ ടോപ് സ്‌കോററായി. കെ എൽ രാഹുലും(32 പന്തിൽ 38) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (14 പന്തിൽ 34) സ്‌കോർ ഉയർത്തി.
അവസാന ഓവറുകളിൽ റണ്ണടിച്ച ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് 18 പന്തിൽ 34 റണ്ണുമായി പുറത്തായില്ല. അശുതോഷ് ശർമക്കൊത്ത്(15) അവസാന അഞ്ച് ഓവറിൽ 77 റൺ നേടി.









0 comments