സഞ്‌ജു–ധോണി സൂപ്പർ കിങ്സ്

മഹേന്ദ്ര സിങ് ധോണി, സഞ്ജു സാംസൺ
ചെന്നൈ: ഐപിഎൽ തുടങ്ങിയകാലം മുതൽ ചെന്നൈ സൂപ്പർ കിങ്‌സ് വമ്പൻ ആരാധകരുള്ള ടീമാണ്. മഹേന്ദ്ര സിങ് ധോണിയാണ് അതിനുള്ള പ്രധാന കാരണം. 44–ാം വയസ്സിലും ധോണി ആരാധകരെ ഇളക്കി മറിക്കുന്നു. ഇത് മുൻ ഇന്ത്യൻ വിക്കറ്റ്‌കീപ്പറുടെ അവസാന സീസൺ ആയിരിക്കുമെന്ന പ്രചരണമുണ്ട്. ഇത്തവണ സഞ്‌ജു സാംസൺകൂടി എത്തുന്നതാണ് സവിശേഷത. രാജസ്ഥാൻ റോയൽസുമായുള്ള ദീർഘനാളത്തെ ബന്ധം ഉപേക്ഷിച്ചാണ് മലയാളി ബാറ്ററുടെ വരവ്.
അഞ്ച് തവണ കിരീടം നേടിയ ടീമാണ്. എന്നാൽ അവസാന രണ്ട് സീസണും മോശമായിരുന്നു. കഴിഞ്ഞ സീസൺ എല്ലാവരെയും അമ്പരപ്പിച്ച് അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 14 കളിയിൽ നാല് ജയം മാത്രം. ഇത്തവണ ഋതുരാജ് ഗെയ്‌ക്ക്‌വാദിന്റെ നേതൃത്വത്തിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെയ്‌ക്കുന്നില്ല. ലോകകപ്പിന്റെ താരമായ സഞ്‌ജുതന്നെ മുഖ്യ ആകർഷണം. ധോണി എപ്പോൾ? എവിടെ? കളിക്കുമെന്ന് ആർക്കുമറിയില്ല. സ്വാധീനതാരമായി കളത്തിലെത്താനാണ് സാധ്യത.
റണ്ണടിക്കാൻ ശിവം ദുബെയും സർഫറാസ് ഖാനും ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസുമുണ്ട്. അണ്ടർ 19 ലോകകപ്പ് നേടിയ ക്യാപ്‌റ്റൻ ആയുഷ് മാത്രെ ടീമിലുണ്ട്. വിദേശ ബൗളർമാരാണ് പ്രധാന ആയുധം. മാറ്റ് ഹെൻറിയും നതാൻ എല്ലിസും നൂർ അഹമ്മദും പന്തെറിയാനുണ്ട്. ഖലീൽ അഹമ്മദാണ് ഇന്ത്യൻ താരം.










0 comments