രോഹിത്തിന്റെ വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ; ടീമിന് ആവശ്യമുണ്ടെങ്കിൽ തുടർന്നും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കും

Photo Credit:BCCI
ലണ്ടൺ: ഇംഗ്ലണ്ടിനെതിരായ ലണ്ടനിലെ മൂന്നാം ഏകദിനം രോഹിത് ശർമ്മയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ തള്ളി.
"രോഹിത്തിന്റെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന മത്സരം രോഹിത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു," സൈക്കിയ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു. ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമായ രോഹിത്, ടീമിന് ആവശ്യമുണ്ടെങ്കിൽ തുടർന്നും രാജ്യത്തെ പ്രതിനിധീകരിക്കും.
കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ രോഹിത് 47 പന്തിൽ 26 റൺസ് മാത്രമാണ് നേടിയത്. എഡ്ജ്ബാസ്റ്റണിലെ ആദ്യ മത്സരത്തിലും അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. എന്നാൽ, രോഹിത് സമ്മർദ്ദത്തിലല്ലെന്നും ലോർഡ്‌സിൽ അദ്ദേഹം മികച്ചൊരു ഇന്നിങ്സ് കാഴ്ചവെക്കുമെന്നും ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക് പ്രത്യാശ പ്രകടിപ്പിച്ചു.
2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവ ഓപ്പണർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ സെലക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. 2026-ലെ ഐപിഎൽ സമയത്ത് തന്നെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി ചേർന്ന് സെലക്ടർമാർ രോഹിത്തിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു.
2025 ഒക്ടോബറിൽ അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് ശേഷം രോഹിത്തിന്റെ ടീമിലെ സ്ഥാനം നിരന്തരം ചർച്ചാവിഷയമായിരുന്നു.
കഴിഞ്ഞ 12 മാസമായി ഏകദിന ക്രിക്കറ്റിൽ മാത്രമാണ് രോഹിത് ഇന്ത്യക്കായി കളിക്കുന്നത്. 2024-ലെ ട്വന്റി 20 ലോകകപ്പിന് ശേഷം ട്വന്റി 20യിൽ നിന്നും, 2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചിരുന്നു.
ഏകദിന ഫോർമാറ്റിൽ 11,757 റൺസുമായി നിലവിൽ ഏഴാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ് രോഹിത്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 264 റൺസും മൂന്ന് ഇരട്ട സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്‌ലിക്കും സച്ചിൻ ടെണ്ടുൽക്കർക്കും പിന്നിലായി മൂന്നാമതാണ് അദ്ദേഹം.










0 comments