ടീമിന്റെ സമീപകാല വീഴ്ചകൾ ചർച്ചയാകും; ബിസിസിഐ യോഗം നാളെ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളും താരങ്ങളുടെ പരിക്കും വിലയിരുത്തുന്നതിനായി ബിസിസിഐയുടെ നിർണായക അവലോകന യോഗം സെപ്തംബർ 3 ന് മുംബൈയിൽ നടക്കും.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, സെന്റർ ഓഫ് എക്സലൻസ് മേധാവി വിവിഎസ് ലക്ഷ്മൺ, ഏകദിന ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ട്വന്റി 20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം ബോർഡിലെ ഉന്നത ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ 2-0 തോൽവി, ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ 4-0 തോൽവി, ഏകദിന പരമ്പരയിലെ 2-1 പരാജയം എന്നിവയാണ് പ്രധാനമായും വിലയിരുത്തുക.
ടീമിന്റെ വിദേശ പ്രകടനത്തിലെ വീഴ്ചകൾക്കൊപ്പം താരങ്ങളുടെ ഫിറ്റ്നസും പരിക്ക് നിയന്ത്രണവും യോഗത്തിൽ പ്രധാന ചർച്ചയാകും. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസും ബൗളിംഗ് വർക്ക്‌ലോഡും പ്രത്യേകമായി പരിഗണിക്കപ്പെടും.
ജസ്പ്രീത് ബുമ്ര, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരുടെ ഫിറ്റ്നസും ചർച്ചയാകാൻ സാധ്യതയുണ്ട്. ന്യൂസിലൻഡ് പര്യടനം, ഇന്ത്യയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി, ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുള്ള ടീമിന്റെ ദീർഘകാല പദ്ധതികളും യോഗത്തിൽ രൂപപ്പെടുത്തും.










0 comments