print edition ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് നാളെത്തുടക്കം: ഇരട്ട സ്വർണം നിലനിർത്താൻ ഇന്ത്യ

ടോക്യോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ആധിപത്യം നിലനിർത്താനാണ് ഇന്ത്യയുടെ ഒരുക്കം. കഴിഞ്ഞ തവണ ഇരു വിഭാഗത്തിലും സ്വർണമായിരുന്നു. ശ്രീലങ്കയെ കീഴടക്കിയ വനിതാ ടീം ഏഷ്യൻ ചാന്പ്യൻമാരായാണ് ജപ്പാനിലെത്തി. നാളെ ആതിഥേയരുമായാണ് ആദ്യ കളി.
പുരുഷ ടീം നേരിട്ട് ക്വാർട്ടറിൽ കടന്നു. 28നാണ് മത്സരം. പുരുഷന്മാരുടെ ആദ്യ റൗണ്ട് മത്സരങ്ങൾ 24ന് തുടങ്ങും.
കഴിഞ്ഞ തവണ ശ്രീലങ്കയെ തോൽപ്പിച്ചാണ് വനിതകൾ സ്വർണം നേടിയത്. ജപ്പാനിൽ എട്ട് ടീമുകൾ മാറ്റുരയ്‌ക്കും. ഒരു കളി ജയിച്ചാൽ നേരിട്ട് സെമിയിൽ. 22നാണ് ഫൈനൽ. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീം ക്യാപ്‌റ്റൻ. ഏഷ്യാ കപ്പിലെ റണ്ണടിക്കാരായ ഷഫാലി വർമയും സ്‌മൃതി മന്ദാനയുമാണ് ടീമിന്റെ ശക്തി. ഷഫാലി ഏഷ്യാ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത ടീമിലെ ചില കളിക്കാർ ഗെയിംസിലില്ല. ഓൾ റൗണ്ടർ ശ്രേയങ്ക പാട്ടീലിനെ ഉൾപ്പെടുത്തി.
ക്യാപ്‌റ്റൻ ഹർമൻപ്രീത്, ദീപ്‌തി ശർമ, ശ്രീചരണി എന്നിവരും ഇന്ത്യക്ക് കരുത്തേകും. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ലങ്കയും പാകിസ്ഥാനും മാത്രമാണ് അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്തുക. മലേഷ്യ, ജപ്പാൻ, ബംഗ്ലാദേശ്, ചൈന, തായ്‌ലൻഡ് എന്നിവയാണ് മറ്റ് ടീമുകൾ. ശ്രേയസ് അയ്യർക്ക് കീഴിൽ കരുത്തുറ്റ നിരയാണ് പുരുഷ ടീമിലുള്ളത്. മലയാളി താരം സഞ്‌ജു സാംസൺ, കൗമാരതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയ താരങ്ങൾ ഇന്ത്യക്കായി ഇറങ്ങും. ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളും നേരിട്ട് ക്വാർട്ടറിൽ കടന്നു. ജപ്പാൻ, അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ്, മലേഷ്യ, ഒമാൻ, നേപ്പാൾ എന്നിവയാണ് മറ്റ് ടീമുകൾ.
വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന, ഭാരതി ഫുൽമാലി, റിച്ചാ ഘോഷ്, ജി കമാലിനി, ഷഫാലി വർമ, ദീപ്‌തി ശർമ, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, രേണുക സിങ്, നന്ദനി ശർമ, ശ്രീചരണി, രാധാ യാദവ്.
പുരുഷ ടീം: ശ്രേയസ് അയ്യർ (ക്യാപ്‌റ്റൻ), അഭിഷേക് ശർമ, സഞ്‌ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, അർഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുമ്ര, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, യാഷ് ഠാക്കൂർ.










0 comments