കർഷകരെ കബളിപ്പിക്കൽ

കോട്ടയം വിളകളെല്ലാം നശിച്ച് ഉപജീവനമാർഗം അടഞ്ഞതോടെ ജില്ലയിലെ കർഷകരും കടുത്ത പ്രതിസന്ധിയിൽ. പ്രകൃതിദുരന്തം വിതച്ച ആഘാതത്തിൽനിന്ന് കരകയറാൻ പാടുപെടുന്ന കർഷകർക്ക് ഇതുവരെ ഒരുരൂപ സർക്കാർ സഹായം കിട്ടിയില്ല. കൃഷിവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലാകെ 1902.96 ഹെക്ടർ കൃഷിയാണ് നശിച്ചത്. ആകെ 29.23 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. 7, 952 കർഷകരെ ദുരന്തം നേരിട്ട് ബാധിച്ചു. കടുത്തുരുത്തി, വൈക്കം, പള്ളം ബ്ലോക്കുകളിലാണ് കൂടുതൽനാശം. നെൽക്കർഷകർക്ക് മാത്രം 20 കോടിയിലേറെ നഷ്ടമുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും അടിയന്തര സഹായത്തിനുള്ള കാത്തിരിപ്പിലാണ് കർഷകർ. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നേരത്തെ നൽകിയിട്ടും ഇതുവരെ നടപടിയില്ല. പല കാരണങ്ങളാൽ ഉന്നയിച്ചാണ് അടിയന്തര സഹായം വൈകിപ്പിക്കുന്നത്. ഇതിനിടെ വീണ്ടും കൃഷിനഷ്‌ടം കണക്കാക്കാൻ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക ടാസ്ക് ഫോഴ്‌സിന് രൂപം നൽകി. സംസ്ഥാനത്തുണ്ടായ കൃഷിനാശനഷ്ടം കണക്കാക്കി പുനഃകൃഷി ആസൂത്രണം ചെയ്യാനാണ് സമിതിയെന്നാണ് ഉത്തരവ്. അടിയന്തരമായി നൽകേണ്ട സഹായം വൈകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരണം. ഇനി ഇൗ സമിതിയുടെ സന്ദർശനവും തുടർന്നുള്ള റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ സഹായം ലഭ്യമാകുകയുള്ളോ എന്ന ആശങ്കയും കർഷകർക്കുണ്ട്. അടിയന്തര സഹായം കൂടാതെ കർഷകർക്ക് നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാൻ എയിംസ് പോർട്ടൽ വഴി ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു. സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പലർക്കും നിശ്ചയിച്ച ദിവസത്തിനുള്ളിൽ അപേക്ഷ നൽകാനായില്ല. ഇതിനും പരിഹാരം കണ്ടിട്ടില്ല.









0 comments