ബിവറേജസ് കോർപറേഷൻ; പിരിച്ചുവിടൽ ഭീഷണി: സ്വീപ്പർമാർ ഹൈക്കോടതിയിലേക്ക്

കൊല്ലം: സംസ്ഥാന ബിവറേജസ് കോർപറേഷൻ ഒൗട്ട്‌ലറ്റുകളിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന സ്വീപ്പർ തൊഴിലാളികൾ ജോലി സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും കോൺഗ്രസ് അനുനുകൂല ട്രേഡ് യൂണിയന്റെയും ഇടപെടലിൽ. സംസ്ഥാനത്തെ വിവിധ ബിവറേജസ് ഒൗട്ട്‌ലറ്റുകളിൽ 2000മുതൽ ജോലിചെയ്യുന്ന പാർട്ട്ടൈം സ്വീപ്പർമാരെയാണ് രാഷ്‌ട്രീയപ്രേരിതമായി പിരിച്ചുവിടാൻ നീക്കംനടക്കുന്നത്. ഇതിനെതിരെ വിവിധ ജില്ലകളിലുള്ള പാർട്ട്ടൈം സ്വീപ്പർമാർ ഒറ്റയ്‌ക്കും കൂട്ടായുമാണ് ഹൈക്കോടതിയിൽ ഹർജിനൽകാൻ തയ്യാറെടുക്കുന്നത്.
അതിനിടെ തൊടുപുഴ വെയർഹൗസിന്റെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വെള്ളത്തൂവൽ, വാഗമൺ, തടിയന്പാട് ഒൗട്ട്‌ലറ്റുകളിലെ നാല് പാർട്ട്ടൈം സ്വീപ്പർമാരെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്റ്റേചെയ്‌തു. പിരിച്ചുവിട്ടവരിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരുമുണ്ട്. പിരിച്ചുവിട്ടവർക്ക് പകരമായി കോൺഗ്രസും ഐഎൻടിയുസിയും നിർദേശിച്ച നാലുപേരെ നിയമിച്ചിരുന്നു.
ബിവറേജസ് കോർപറേഷന്റെ സംസ്ഥനത്തെ 400 ജനറൽ, പ്രീമിയം കൗണ്ടറുകളിലായി 283 പാർടൈം സ്വീപ്പർമാരുണ്ട്. അതിൽ ഏറെയും 20 വർഷത്തിലേറെയായി ജോലിചെയ്യുന്നവരാണ്. ഇവരുടെ ദിവസവേതനം ഗ്രാമപ്രദേശങ്ങളിൽ 185രൂപയും മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ 215രൂപയുമാണ്.










0 comments