ad
Deshabhimani

ആ വിക്കറ്റ് ആഘോഷം ധോണിയെ അസ്വസ്ഥനാക്കി; പക്വതയില്ലാത്ത ആ പെരുമാറ്റത്തെക്കുറിച്ച് അശ്വിൻ മനസ്സ് തുറക്കുന്നു

ASHWIN DHONI

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 08, 2026, 03:58 PM | 1 min read

ചെന്നൈ: തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇതിഹാസ താരം എംഎസ് ധോണിയെ പുറത്താക്കിയപ്പോൾ നടത്തിയ അമിതമായ ആഘോഷം അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ.


ജിയോസ്റ്റാറിലെ 'ദി രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലഞ്ചർ ട്രോഫിയിൽ ധോണിയുടെ വിക്കറ്റ് നേടിയത് സിഎസ്‌കെയിലേക്കുള്ള വാതിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് താൻ അന്ന് വല്ലാതെ ആഘോഷിച്ചതെന്ന് അശ്വിൻ ഓർത്തെടുത്തു.


അമിതമായി ആഘോഷിച്ച അശ്വിനോട് 'ഇതിൽ ഇത്രമാത്രം ആഘോഷിക്കാൻ എന്തിരിക്കുന്നു?' എന്നായിരുന്നു ധോണിയുടെ പ്രതികരണമെന്ന് അശ്വിൻ പറഞ്ഞു.


എന്നാൽ ധോണിയുടെ വിക്കറ്റ് നേടുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും അത് സിഎസ്‌കെയിൽ ഇടം നേടാൻ സഹായിക്കുമെന്ന് താൻ കരുതിയെന്നും അദ്ദേഹം മറുപടി നൽകി.


2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ, തന്റെ കരിയർ എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും കൂട്ടിച്ചേർത്തു.


ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിജയരഹസ്യങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നു. മികച്ച ബാറ്റിംഗ് നിരയ്ക്കൊപ്പം തന്നെ ഗുണമേന്മയുള്ള ബൗളർമാരും അക്കാലത്ത് ടീമിനുണ്ടായിരുന്നു.


കൂടാതെ, കളിക്കാർക്ക് കുടുംബാംഗങ്ങളുടെ യാത്ര, താമസം തുടങ്ങി കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളിൽ യാതൊരു ആശങ്കയും മാനേജ്‌മെന്റ് നൽകിയിരുന്നില്ല.


ഇത്തരം കാര്യങ്ങളിൽ സമ്മർദ്ദമില്ലാത്തതിനാൽ കളിക്കാർക്ക് പൂർണ്ണമായും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞുവെന്നും ഇത് ടീമിന് വലിയ മുതൽക്കൂട്ടായെന്നും അശ്വിൻ വ്യക്തമാക്കി.


തന്റെ വിടവാങ്ങൽ മത്സരത്തെക്കുറിച്ചുള്ള സ്വപ്നവും അശ്വിൻ പങ്കുവെച്ചു. തന്റെ അവസാന ഏകദിനം കളിച്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് തന്നെ ഐപിഎൽ കരിയറും അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.


എന്നാൽ തന്റെ അവസാന ഐപിഎൽ മത്സരം ഡൽഹിയിലായിരുന്നു. എങ്കിലും കരിയർ തുടങ്ങിയ സിഎസ്‌കെയിൽ തന്നെ അത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെ പ്രശംസിച്ച അശ്വിൻ, സമ്മർദ്ദമില്ലാതെ കളിക്കാൻ വിട്ടാൽ ഇന്ത്യൻ ക്രിക്കറ്റിന് വലിയൊരു മുതൽക്കൂട്ടാകും അവനെന്നും അഭിപ്രായപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home