ad
Deshabhimani

ശ്രേയസ് അയ്യരെ ഒഴിവാക്കിയത് കൊൽക്കത്തയുടെ മണ്ടത്തരം; അനിൽ കുംബ്ലെ

anil kumble
വെബ് ഡെസ്ക്

Published on Mar 16, 2026, 12:44 PM | 2 min read

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന് മുന്നോടിയായി കിരീടം നേടിയ നായകൻ ശ്രേയസ് അയ്യരെയും ഓപ്പണർ ഫിൽ സാൾട്ടിനെയും ടീമിൽ നിലനിർത്താതിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്മെന്റിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ രൂക്ഷമായി വിമർശിച്ചു. പ്രധാന താരങ്ങളെ നിലനിർത്തുന്നതിൽ ഫ്രാഞ്ചൈസി കാണിച്ച അസ്ഥിരത ടീമിന്റെ തുടർച്ചയായ പ്രകടനത്തെ ബാധിച്ചതായാണ് കുംബ്ലെയുടെ വിലയിരുത്തൽ. സ്റ്റാർ സ്പോർട്സിലെ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


കഴിഞ്ഞ സീസണിൽ കെകെആർ മൂന്നാം ഐപിഎൽ കിരീടം നേടുമ്പോൾ നായകൻ ശ്രേയസ് അയ്യരും ഓപ്പണർ ഫിൽ സാൾട്ടും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് കുംബ്ലെ പറഞ്ഞു. എന്നാൽ അടുത്ത സീസണിന് മുന്നോടിയായി ഈ രണ്ട് പ്രധാന താരങ്ങളെയും ഒഴിവാക്കിയതോടെ ടീമിന്റെ വിജയത്തിന്റെ സ്ഥിരത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടം നേടിയ ഒരു നായകനെ ടീമിൽ നിന്നും മാറ്റിയത് വലിയ നഷ്ടമാണെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.


നിലവിലെ നായകനായ അജിൻക്യ രഹാനെയുടെ പരിചയസമ്പത്തിനെ അംഗീകരിക്കുന്നുവെങ്കിലും, കിരീടം നേടിയ നായകന്റെ അഭാവം ടീമിൽ വ്യക്തമായി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രഹാനെയ്ക്ക് നായകപരിചയമുണ്ടെങ്കിലും ഇതുവരെ ഐപിഎൽ കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നതും കുംബ്ലെ ഓർമ്മിപ്പിച്ചു.


ഒരു ഫ്രാഞ്ചൈസിയിൽ നിന്ന് മറ്റൊരു ടീമിലേക്ക് മാറി അവിടെയും വിജയം ആവർത്തിക്കുന്നത് എളുപ്പമല്ലെന്നും, ഓരോ ടീമിലും മാനേജ്മെന്റും സാഹചര്യങ്ങളും സമ്മർദ്ദങ്ങളും വ്യത്യസ്തമാണെന്നും കുംബ്ലെ പറഞ്ഞു. എന്നാൽ ആ വെല്ലുവിളികളെ ശ്രേയസ് അയ്യർ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കൊൽക്കത്ത വിട്ട ശേഷം പഞ്ചാബ് കിങ്‌സ് ടീമിലെത്തിയ ശ്രേയസ് അയ്യർ ആദ്യ സീസണിൽ തന്നെ അവരെ ഫൈനലിലേക്ക് നയിച്ചിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് പഞ്ചാബ് ഐപിഎൽ ഫൈനലിലെത്തിയത്. നായകനെന്ന നിലയിൽ ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ഫൈനലുകളിൽ ടീമുകളെ നയിച്ച അപൂർവ നേട്ടവും ശ്രേയസിനുണ്ട്. 2020ൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ റണ്ണേഴ്സ് അപ്പാക്കിയ അദ്ദേഹം, 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിക്കുകയും 2025ൽ വീണ്ടും പഞ്ചാബിനെ ഫൈനലിലെത്തിക്കുകയും ചെയ്തതിലൂടെ തന്റെ നായകമികവ് വീണ്ടും പുറത്തെടുത്തിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home