ഇന്ത്യൻ കുതിപ്പിൽ വീണ് വിൻഡീസ്; ആദ്യദിനം 162ന് പുറത്ത്, സിറാജിന് നാല് വിക്കറ്റ്

അഹമ്മദാബാദ്: ഒന്നാം ടെസ്റ്റിലെ ആദ്യദിനം ഇന്ത്യൻ ബോളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ തകർന്നടിഞ്ഞ് വെസ്റ്റിൻഡീസ് ബാറ്റിങ് നിര. മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും തീക്കാറ്റായ മത്സരത്തിൽ വിൻഡീസ് 162ന് കൂടാരം കയറി. സിറാജ് നാല് വിക്കറ്റും ബുമ്ര മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറഞ്ഞിയ വെൻഡീസിന് തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസ് തികയ്ക്കും മുമ്പേ നാലു കരീബിയൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ കരകയറ്റിയിരുന്നു. ജോണ്‍ കാംബെല്‍ (8) ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (0) ബ്രാന്‍ഡന്‍ കിംഗ് (13) ബ്രാന്‍ഡന്‍ കിംഗി(13) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ മറ്റ് താരങ്ങളും പുറത്തായി. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഷായ് ഹോപ് (26), ക്യാപ്റ്റൻ റോസ്‌റ്റൺ ചേസ് (24) എന്നിവരാണു വിൻഡീസിന്റെ മറ്റു പ്രധാന സ്കോറർമാർ. കുൽദീപ് യാദവ് രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ വിജയാവേശത്തിന് പിന്നാലെയാണ് ഇന്ത്യൻ ടീം ടെസ്‌റ്റ് കളിക്കാനെത്തിയത്. മറുവശത്ത് സമാനതകളില്ലാത്ത തകർച്ചയിലാണ് വെസ്‌റ്റിൻഡീസ്. നേപ്പാളിനോട് തുടർച്ചയായ രണ്ടാം ട്വന്റി20യിലും തോറ്റിരിക്കുകയാണ് വിൻഡീസ്. ഏകദിന ക്രിക്കറ്റിൽ നാല് തവണ ലോക ജേതാക്കളായ ടീമിന് കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ പോലുമായില്ല. ടെസ്‌റ്റ് റാങ്കിങ്ങിൽ എട്ടാമതാണ്.
ശുഭ്‌മാൻ ഗില്ലിന് കീഴിൽ ടെസ്‌റ്റ് ക്രിക്കറ്റിൽ പുതുയുഗം ആരംഭിച്ച ഇന്ത്യക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറുകയാണ് ലക്ഷ്യം. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ആർ അശ്വിനും വിരമിച്ചശേഷമുള്ള സ്വന്തം തട്ടകത്തിലെ ആദ്യ ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യക്ക്. ഇംഗ്ലണ്ടിൽ നടന്ന പരമ്പര 2–2ന് സമനിലയിലാക്കാൻ ഗില്ലിനും കൂട്ടർക്കും കഴിഞ്ഞിരുന്നു.










0 comments