പി കൃഷ്‌ണപിള്ള കണ്ടെത്തിയ പോരാളി

പി കൃഷ്‌ണപിള്ളദിനത്തിൽ ചിത്രത്തിന് മുന്നിൽ അഭിവാദ്യം അർപ്പിക്കുന്ന വി എസ് അച്യുതാനന്ദൻ
മത്സ്യത്തൊഴിലാളി യൂണിയൻ, ചെത്തു തൊഴിലാളി യൂണിയൻ, ഓയിൽ ആന്റ് കന്നിട്ട തൊഴിലാളി യൂണിയൻ എന്നീ സംഘടനകളിൽ അംഗങ്ങളായി തൊഴിലാളികൾ സംഘടിച്ചിരുന്ന കാലം. കയർ തൊഴിലാളി രംഗത്ത് ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, ചേർത്തല കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നീ മൂന്നു സംഘടനകളും ശക്തമായിരുന്നു.
പി കൃഷ്ണപിള്ളയുടെ വരവ്, ഈ മേഖലയിലെ തൊഴിലാളികൾക്ക് മുതലാളിമാരുമായി വിലപേശൽ നടത്താനുമുള്ള ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകി. സൈമൺ ആശാൻ, ആർ സുഗതൻ, കെ വി പത്രോസ്, പി കൃഷ്ണപിള്ള, ശ്രീകണ്ഠൻ നായർ, ടി വി തോമസ് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന നേതാക്കൾ. ഇവരോടൊപ്പം പ്രവർത്തിച്ച് വി എസ് അച്യുതാനന്ദനും ചുരുങ്ങിയ കാലംകൊണ്ട് കയർ ഫാക്ടറി തൊഴിലാളികളുടെ നേതാക്കളിലൊരാളായി മാറി.
1940ലാണ് വി എസ് കമ്യൂണിസ്റ്റ് പാർടി അംഗമായത്. അടുത്തവർഷം കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലേയ്‌ക്ക് പോയി. അവിടെ പതിനായിരക്കണക്കിന് കർഷക തൊഴിലാളികൾ ജന്മിമാർക്കും ഭൂപ്രഭുക്കന്മാർക്കും കീഴിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന കാലമായിരുന്നു.

കുട്ടനാട്ടിലെ കർഷക തൊഴിലാളികൾ രണ്ടു തരം അടിമത്വത്തിനും ചൂഷണത്തിനും വിധേയരായിരുന്നു. കൂലി അടിമത്വവും ജാതി അടിമത്വവും. ഈ അനീതികൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു വി എസിന് നൽകിയ ചുമതല. ഗ്രാമങ്ങൾതോറും നൂറുകണക്കിന് കിലോമീറ്റർ നടന്ന് കർഷക തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും അവരെ സംഘടിത ശക്തിയായി വളർത്തുകയും ചെയ്തു. തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ എന്ന പേരിൽ സംഘടന രൂപീകരിച്ചായിരുന്നു ഈ പ്രവർത്തനങ്ങൾ. കർഷക തൊഴിലാളികളുടെ അധ്വാനത്തിന് ആനുപാതിക കൂലിയും മറ്റ് അവകാശങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എണ്ണമറ്റ സമരങ്ങൾ കുട്ടനാട്ടിൽ ഉടനീളം സംഘടിപ്പിച്ചു. കർഷക തൊഴിലാളികളെ അവകാശ ബോധമുള്ളവരും സംഘടിത ശക്തിയുമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

പാർടി കേഡർമാരെ കണ്ടെത്തുന്നതിലും അവരെ ഉത്തമ സഖാക്കളായി വളർത്തിക്കൊണ്ടു വരുന്നതിനും അസാധാരണ വൈഭവമായിരുന്നു പി കൃഷ്ണപിള്ളയ്ക്കുണ്ടായിരുന്നത്. കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചയും ഇടപെടലുകളുമൊക്കെ തന്നെയാണ് വി എസിനെ കമ്യൂണിസ്റ്റ് പാർടിയുടെ ഉറച്ച സഖാവാക്കി മാറ്റിയത്. 18 വയസ് തികയുംമുന്നേ വി എസിന് പാർടി അംഗത്വം കൃഷ്ണപിള്ള നൽകിയതും സംഘടനാ പ്രവർത്തനസാമർഥ്യം തിരിച്ചറിഞ്ഞിട്ടാണ്. കൃഷ്ണപിള്ളയുടെ കണ്ടെത്തൽ ശരിയായിരുന്നുവെന്ന് പിൽക്കാല ജീവിതംകൊണ്ട് വി എസ് കേരളത്തെ ബോധ്യപ്പെടുത്തി. കൃഷ്ണപിള്ളയുടെ മരണം വി എസിന് ഹൃദയത്തെ കീറിമുറിക്കുന്ന അനുഭവമായിരുന്നു. ജയിൽജീവിതം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണപിള്ളയുടെ മരണത്തിന്റെ വിശദാംശങ്ങൾ വി എസ് മനസിലാക്കുന്നത്.

പാമ്പുകടിയേറ്റ് കൃഷ്ണപിള്ള മരിക്കുമ്പോൾ 42 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. കൃഷ്ണപിള്ളയുടെ ജീവിതം കുറേക്കൂടി മുന്നോട്ടുപോയിരുന്നുവെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കേരളത്തിന്റെയും വളർച്ചയുടെ പാത കൂടുതൽ ഉജ്വലമാകുമായിരുന്നു എന്ന് വി എസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.











0 comments