ഇത് ജീവിത കല

പാലോട് നന്ദിയോട് എസ്‌കെവി എച്ച്‌എസ്‌എസിലെ പൂരക്കളി ടീം

ബിജോ ടോമി
Published on Jan 06, 2025, 09:59 AM | 1 min read
തിരുവനന്തപുരം > ‘ഞങ്ങളുടെ കലകളവതരിപ്പിക്കാൻ ഞങ്ങളുടെ അധ്വാനം’- നന്ദിയോട് സ്‌കൂളിലെ കുട്ടികൾക്ക് ഇതൊരു പഞ്ച് വാക്കല്ല. വീടുകൾ കയറിയും ആക്രിപെറുക്കിയും പഴയ പത്രക്കടലാസുകൾ ശേഖരിച്ചുവിറ്റും അവരൊഴുക്കിയ വിയർപ്പാണ് കലോത്സവനഗരിയിലെ ചുവടുകൾക്ക് ഊർജം. മക്കളെ കലോത്സവ വേദിയിൽ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭൂരിഭാഗവും തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരുമായ രക്ഷിതാക്കൾക്ക് അതിനുള്ള പാങ്ങില്ല. കുട്ടികൾക്കും അതറിയാം. അതുകൊണ്ടാണ് കലോത്സവത്തിനുള്ള പണം കണ്ടെത്താൻ അവർ മുന്നിട്ടിറങ്ങിയത്. പറ്റാവുന്ന സഹായവുമായി അധ്യാപകരും ഒപ്പംനിന്നു.
പാലോട് നന്ദിയോട് എസ്‌കെവി എച്ച്‌എസ്‌എസിലെ 54 വിദ്യാർഥികളാണ് 12 ഇനങ്ങളിലായി മത്സരിക്കുന്നത്. എച്ച്‌എസ്‌എസ് വിഭാഗം പൂരക്കളിയിലും അപ്പീൽ വഴിയെത്തിയ മംഗലംകളിയിലും എ ഗ്രേഡ് നേടി. വട്ടപ്പാട്ട് മത്സരം തിങ്കളാഴ്‌ചയാണ്. ചൊവ്വാഴ്‌ച എച്ച്‌എസ് വിഭാഗം പരിചമുട്ട് മത്സരവുമുണ്ട്. സംസ്‌കൃതോത്സവത്തിലും മാറ്റുരയ്‌ക്കുന്നു.
എച്ച്‌എസ്‌എസ് വിഭാഗം അധ്യാപകൻ അനീഷിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കലോത്സവത്തിന് തയ്യാറെടുപ്പ് നടത്തിയത്. കഴിവുകളുള്ള ധാരാളം കുട്ടികൾ ഉണ്ടെങ്കിലും വളരെ സാധാരണക്കാരായ രക്ഷിതാക്കളെ കലാമേളയിലേക്ക് മക്കളെ അയക്കേണ്ടത് ബോധ്യപ്പെടുത്തുക തുടക്കത്തിൽ പ്രയാസമായിരുന്നു എന്ന് അനീഷ് പറഞ്ഞു. കുട്ടികൾ പഠിച്ചാൽ മാത്രം പോരെ, എന്തിനാണ് ഡാൻസും പാട്ടുമെല്ലാം എന്നായിരുന്നു അവരുടെ സംശയം. സമ്മാനമെല്ലാം കിട്ടിയതോടെ രക്ഷിതാക്കളും ഹാപ്പി.
എൺപത്തിയെട്ട് വർഷം പഴക്കമുള്ള ഈ പൊതുവിദ്യാലയത്തിൽ നിലവിൽ 1298 കുട്ടികൾ പഠിക്കുന്നു. എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗത്തിൽ മാത്രം ഇരുന്നൂറോളം കുട്ടികൾ ആദിവാസി വിഭാഗത്തിൽനിന്നാണ്.










0 comments