വിലക്കയറ്റം കണക്കും യാഥാർഥ്യവും

ഇന്ത്യയിൽ ഏറ്റവുമധികം വിലക്കയറ്റം കേരളത്തിൽ ആണെന്നും ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും പല കോണുകളിൽനിന്നും പ്രചാരണം ഉയരുന്നു. നിതി ആയോഗ് ഉൾപ്പെടെയുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളുടെയും റേറ്റിങ്ങുകളിൽ, ഭരണമികവിനും വ്യവസായ സൗഹൃദത്തിനും അഴിമതിരാഹിത്യത്തിനും ജീവിതനിലവാരത്തിനും എല്ലാം ഏറ്റവും മികച്ച റാങ്കിലുള്ള കേരളത്തിന്റെ പ്രകടനത്തെ ആർക്കും തള്ളിക്കളയാൻ കഴിയുകയില്ല. എന്നാൽ, പലവിധ ഡാറ്റകളെ ദുരുദ്ദേശ്യമായി വ്യാഖ്യാനിച്ച് സംസ്ഥാനത്തിന്റെ മികവിനെ താറടിക്കാൻ കേരളത്തിന്റെ ശത്രുക്കൾ ശ്രമിക്കുന്നു. ഭരണസേവന മികവിനെ മാത്രമല്ല അവർ ലക്ഷ്യം വയ്ക്കുന്നത്. മതമൈത്രിയും സാഹോദര്യവും സാമൂഹ്യതുല്യതയും നിലനിൽക്കുന്ന ഈ മാതൃക അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. എന്നാൽ, കേരളത്തിലെ പ്രതിപക്ഷം ഉൾപ്പെടെ അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുക്കാറുണ്ട്. ഈ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഇക്കാര്യമുന്നയിച്ച് അടിയന്തര പ്രമേയം കൊണ്ടുവരികയും സർക്കാർ അത് ചർച്ചയ്ക്ക് എടുക്കുകയും ചെയ്തു. സഭയിലും പുറത്തും ഇൗ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്.
കേരളത്തിൽ 2025 ജൂൺ– ജൂലൈ മാസങ്ങളിലെ വിലക്കയറ്റ നിരക്ക് 8.9 ശതമാനവും ആഗസ്‌തിലേത് 9.04 ശതമാനവും ആണെന്നും ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നുമുള്ള വിവരമാണ് ഇപ്പോഴത്തെ പ്രചാരണങ്ങളുടെ അടിസ്ഥാനം. ഈ സന്ദർഭത്തിൽ എങ്ങനെയാണ് പണപ്പെരുപ്പത്തിന്റെ അളവെടുക്കുന്നതെന്ന് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. പലവിധത്തിലുള്ള സങ്കീർണമായ കണക്കുകൂട്ടലുകളിലാണ് അതിന്റെ രീതിശാസ്ത്രം.
വിലവ്യത്യാസങ്ങൾ അളക്കുന്നതിനായി ഒരു അടിസ്ഥാനവർഷം നിശ്ചയിക്കുന്നു. ഇപ്പോൾ ഔദ്യോഗികമായി അത് 2011-–12 ആണ്. അതായത് വിലനിലവാരത്തെ 2011–-12 = 100 എന്ന് നിശ്ചയിക്കുന്നു. ഉദാഹരണത്തിന് 2020ൽ അതിൽനിന്നുണ്ടായ വർധന 70 ആണെങ്കിൽ 2020= 170 എന്ന് പറയും. 2021ൽ 2011-–12നെ അപേക്ഷിച്ച് 80 ആണ് വർധനയെങ്കിൽ 2021=180 ആയിരിക്കും. എന്നാൽ 2021ലെ പണപ്പെരുപ്പം 10 ശതമാനം എന്നല്ല പറയുക. രണ്ട് വർഷങ്ങൾ തമ്മിലുള്ള വ്യത്യാസമായ 10നെ ആദ്യവർഷത്തെ ആധാരമായി എടുത്ത് ആ വർഷത്തെ നിരക്കുകൊണ്ട് ഹരിച്ച് ശതമാനം കാണുകയാണ് ചെയ്യുന്നത്. 10നെ 170 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയായ 5.88 ശതമാനമാണ് 2021ലെ വാർഷിക പണപ്പെരുപ്പ ശതമാനം. തൊട്ടുമുന്പിലുള്ള വർഷത്തിൽനിന്നുണ്ടായ വളർച്ചയാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന വിലക്കയറ്റം കേരളത്തിലാണെന്ന് പറഞ്ഞാൽ ഏറ്റവും ഉയർന്ന വില കേരളത്തിലാണെന്ന് അർഥമില്ല. കേവലവിലകൾ താണുനിന്നാലും പണപ്പെരുപ്പം കൂടാം. മറിച്ചുമാകാം. 2020–-21, 2021-–22, 2022–-23, 2023-–24 വർഷങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം കേരളത്തിന്റെ റാങ്ക് 14, 15, 17 എന്നിങ്ങനെയായിരുന്നു. കാർഷികപ്രധാനവും വ്യാവസായിക പ്രധാനവുമായ ഇന്ത്യയിലെ ഉൽപ്പാദക സംസ്ഥാനങ്ങളിലെല്ലാം ഈ റാങ്കിങ്ങിൽ കേരളത്തേക്കാൾ ഉയർന്നുനിൽക്കുന്നു. ഇപ്പോൾ ചുരുങ്ങിയ മാസങ്ങൾകൊണ്ട് കാര്യങ്ങൾ നേരെ മറിയാൻ തക്കവിധത്തിൽ എന്ത് അത്ഭുതമാണ് ഇവിടെ സംഭവിച്ചത്.
പണപ്പെരുപ്പത്തിലെ ഹ്രസ്വകാല വർധന ഒരു താൽക്കാലിക പ്രതിഭാസമെന്നാണ് മനസ്സിലാക്കേണ്ടത്. 2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർവരെ ദേശീയ ശരാശരിയേക്കാൾ താഴ്‌ന്ന് നിൽക്കുകയും പിന്നീട് 2025 മെയ് വരെ വലിയ വർധന ഇല്ലാതിരിക്കുകയും ചെയ്ത കേരളത്തിലെ നിരക്കിൽ പിന്നീട് വലിയ മാറ്റമുണ്ടാകാൻ കാരണമെന്തെന്ന് പരിശോധിക്കപ്പെടണം.
ഭക്ഷണപാനീയങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും ഇന്ധനവും വെളിച്ചവും, പാർപ്പിടസൗകര്യം, പലവക എന്നിങ്ങനെയുള്ള വിഭാഗങ്ങൾ തിരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതിൽ ഭക്ഷണപാനീയങ്ങളുടെയും പലവകയുടെയും കാര്യത്തിലുണ്ടായ നിരക്ക് വർധനയാണ് ഈ ഹ്രസ്വകാല നിരക്ക് വർധനയ്‌ക്ക് കാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. മറ്റിനങ്ങളിലൊന്നും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ഭക്ഷണപാനീയ വിഭാഗത്തിലുൾപ്പെടുന്ന വെളിച്ചെണ്ണ കേരളത്തിൽ ഏറ്റവുമധികം ഉപഭോഗം ചെയ്യപ്പെടുകയും ലഭ്യതക്കുറവ് വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യുന്ന ഇനമാണ്.
വെളിച്ചെണ്ണയുടെ വില അസാധാരണമായി വർധിച്ചപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. വ്യവസായ– കൃഷി മന്ത്രിമാരുമായി ചേര്‍ന്ന് സംരംഭകരുടെയും കേരഫെഡ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. സപ്ലൈകോ വഴി 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ 457 രൂപയ്ക്കും തുടര്‍ന്ന് 445, 429 നിരക്കുകളിലും ലഭ്യമാക്കി.
ഇനിയും കുറച്ച് 419 എന്ന നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ സബ്സിഡിയായി 349 രൂപയ്ക്കും നോണ്‍ സബ്സിഡി 429 രൂപയ്ക്കും ലഭ്യമാക്കി. സബ്സിഡി വില തുടര്‍ന്ന് 339 രൂപയായി കുറച്ചു; ഇനിയും 319 ആയി കുറയ്ക്കും. നോണ്‍ സബ്സിഡി വെളിച്ചെണ്ണ 389 ആയി കുറച്ചു, തിങ്കളാഴ്ച മുതല്‍ 359 ആയി ഇതിന്റെയും വില കുറയും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി ഈ ഓണക്കാലത്തുമാത്രം 22,36,441 ലിറ്റര്‍ ശബരി, കേര വെളിച്ചെണ്ണ വിറ്റു. ഇതിന്റെയെല്ലാം ഫലമായി പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ കഴിഞ്ഞു. കോര്‍പറേറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുപോലും സപ്ലൈകോ വിലകളെ അടിസ്ഥാനപ്പെടുത്തി വില പരിഷ്കരിക്കേണ്ടിവന്നു.
ഉയർന്ന കൂലിനിരക്കുകളും പ്രതിശീർഷ വരുമാനവും നിലനിൽക്കുന്ന കേരളത്തിൽ പലവക ചരക്കുകളുടെ ഉപഭോഗം കൂടിനിൽക്കുകയും ഇതിലുണ്ടാകുന്ന മാറ്റം വിലക്കയറ്റ നിരക്കുകളിൽ ശക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. ഇതിലുൾപ്പെടുന്ന ഗാർഹികചരക്കുകളും സേവനങ്ങളും, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതവും ആശയവിനിമയവും, വിനോദങ്ങൾ, വ്യക്തഗത പരിചരണ സേവനങ്ങൾ എന്നിവയിൽ അവസാനത്തേതിൽ മാത്രമാണ് കാര്യമായ വർധന. സ്വർണം, വെള്ളി, രത്നങ്ങൾ, മുത്തുകൾ, സിഗററ്റ്, സോപ്പ്, പെർഫ്യൂം, വാച്ച് എന്നിവയെല്ലാം ഇതിന്റെ ഉപഘടകങ്ങളാണ്. സൂക്ഷ്മമായി നോക്കിയാൽ സ്വർണം, വെള്ളി എന്നിവയുടെ വിലയിലുണ്ടായ അഭൂതപൂർവമായ മാറ്റമാണ് പലവക ചരക്കുകളിലും അതുവഴി കേരളത്തിന്റെ പൊതു പണപ്പെരുപ്പ നിരക്കുകളിലും വർധനയായി പ്രതിഫലിച്ചതെന്ന് മനസ്സിലാക്കാൻ കഴിയും.
കേരളത്തിലെ സാമാന്യ ജനജീവിതത്തെ വിലക്കയറ്റം തരിമ്പുപോലും ബാധിക്കാത്ത വിധത്തിലുള്ള ശക്തമായ വിപണി ഇടപെടലാണ് ഈ ഓണക്കാലത്ത് നടത്തിയത്.
പൊതു വിതരണവകുപ്പ്, സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ് ഇവയെല്ലാം ചേർന്ന് അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും പച്ചക്കറിയുടെയും വില പിടിച്ചുനിർത്തി. ഇടതുപക്ഷം രാജ്യത്തിന് മുമ്പാകെ വയ്ക്കുന്ന ഈ ജനപക്ഷ മാതൃകയെ താറടിക്കാൻ അർധസത്യങ്ങളും അസത്യങ്ങളും ഡാറ്റയുടെ ദുർവ്യാഖ്യാനവും വ്യാപകമാകുന്ന ഇക്കാലത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങൾപോലും കേന്ദ്രഭരണകൂടത്തിന് ഒത്താശ ചെയ്യുന്നതായ ആരോപണങ്ങൾ ഉയരുന്ന ഇക്കാലത്ത് സർക്കാരിന് കീഴിലുള്ള സ്ഥിതിവിവരക്കണക്ക് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.








0 comments