Deshabhimani

ഗഗൻയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2018, 05:51 PM | 0 min read


മനുഷ്യനുമായുള്ള ബഹിരാകാശയാത്രയ്ക്ക് ഐഎസ്ആർഒ ഒരുങ്ങിത്തുടങ്ങി. 2022നുശേഷം  ഐഎസ്‌ആർഒ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴുദിവസം ബഹിരാകാശ യാത്രികരുമായി 400 കിലോമീറ്റർ ഉയരത്തിലുള്ള ഭൗമസമീപ ഭ്രമണപഥത്തിലൂടെ ഭൂമിയെ പ്രദക്ഷിണം വച്ചതിനുശേഷം ക്രൂ മൊഡ്യൂൾ ഇറങ്ങും. ഐഎസ്‌ആർഒ സ്വന്തമായി രൂപകൽപ്പന ചെയ്ത ക്രൂ മൊഡ്യൂളിൽ സഞ്ചരിക്കാനുള്ള ബഹിരാകാശയാത്രികരെ ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തിലാണ്‌ പരിശീലിപ്പിക്കുക.  ഇന്ത്യൻ ബഹിരാകാശസഞ്ചാരികളെ ആസ്ട്രോനോട്ടുകൾ എന്നല്ല മറിച്ച് വ്യോമനോട്ടുകൾ എന്നാണ് വിളിക്കുന്നത്. 2018 നവംബർ 14ന് ഐഎസ്‌ആർഒ നിർമിച്ച ഏറ്റവും ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്þ29നെ 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലെത്തിച്ച ഭീമൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക്ക്þ3 ആണ് ഗഗൻയാൻ പേടകത്തിന്റെയും വിക്ഷേപണവാഹനം. ഏതായാലും ചാന്ദ്രയാൻ 2നുശേഷമാകും ഗഗൻയാൻ യാഥാർഥ്യമാവുക.

ഐഎസ്‌ആർഒ സ്വന്തമായി രൂപകൽപ്പന ചെയ്ത ക്രൂ മൊഡ്യൂളിൽ സഞ്ചരിക്കാനുള്ള ബഹിരാകാശയാത്രികരെ ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തിലാണ്‌ പരിശീലിപ്പിക്കുക.  ഇന്ത്യൻ ബഹിരാകാശസഞ്ചാരികളെ ആസ്ട്രോനോട്ടുകൾ എന്നല്ല മറിച്ച് വ്യോമനോട്ടുകൾ എന്നാണ് വിളിക്കുന്നത്.

സർവീസ് മൊഡ്യൂൾ ഉൾപ്പെടെ 7800 കിലോഗ്രാമാണ് ഗഗൻയാൻ പേടകത്തിന്റെ പിണ്ഡം. മൂന്നു ബഹിരാകാശസഞ്ചാരികൾ യാത്രചെയ്യാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂളിന്റെമാത്രം ഭാരം 3735 കിലോഗ്രാമാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക‌്സ‌് ലിമിറ്റഡും ഐഎസ്‌ആർഒയും ചേർന്നാണ് ഗഗൻയാൻ നിർമിച്ചിരിക്കുന്നത്. ഏഴുദിവസമാണ് പേടകം ബഹിരാകാശസഞ്ചാരികളുമായി ഭ്രമണപഥത്തിലുണ്ടാവുക. ക്രൂ മൊഡ്യൂളിന് 2.7 മീറ്റർ ഉയരവും മൂന്നു മീറ്റർ വ്യാസവും 11.5 ഘനമീറ്റർ വ്യാപ്തവുമുണ്ട്. 2014 ഡിസംബർ 18ന് ഗഗൻയാൻ പേടകത്തിന്റെ ആദ്യപരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. 2018 ജൂലൈ അഞ്ചിന് യാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള പാഡ് അബോർട്ട് ടെസ്റ്റും നടത്തി. 2020നും 2021നും രണ്ടു പരീക്ഷണ വിക്ഷേപണങ്ങൾകൂടി നടത്തും. ഈ ദൗത്യങ്ങളിലൊന്നും പേടകത്തിൽ ബഹിരാകാശസഞ്ചാരികളുണ്ടാകില്ല. തുടർന്ന് 2022ലോ അതിനുശേഷമോ  മൂന്നു ബഹിരാകാശസഞ്ചാരികളുമായി ഗഗൻയാൻ യാത്ര ആരംഭിക്കുമ്പോൾ അത് ഇന്ത്യൻ ബഹിരാകാശ ഗവേഷണമേഖലയിൽ പുതിയൊരു നാഴികക്കല്ലായിരിക്കും. പേടകത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ മൃഗങ്ങളെ വഹിച്ചുള്ള ദൗത്യത്തിന് ഇസ്രോയ്ക്ക് താൽപ്പര്യമില്ല. അതു മറ്റൊരു നാഴികക്കല്ലായിരിക്കും.

ഓർബിറ്റൽ വെഹിക്കിൾ എന്ന പേരിൽ ഗഗൻയാൻ ദൗത്യത്തിന്റെ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചത് 2006ലാണ‌്. മെർക്കുറി ബഹിരാകാശപേടകത്തിന്റെ മാതൃകയിൽ ഒരാഴ്ച ബഹിരാകാശത്ത് തങ്ങുന്നതിനുള്ള ഒരു ക്യാപ‌്‌സൂൾ നിർമിക്കുക എന്നതായിരുന്നു പദ്ധതി. പൊതുവെ ഇത്തരം ക്യാപ‌്‌സൂൾ വിക്ഷേപണത്തിൽ ഐഎസ്‌ആർഒയ്‌ക്ക്‌ വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. പിഎസ്എൽവി, ജിഎസ്എൽവിപോലുള്ള വിക്ഷേപണവാഹനങ്ങളുടെ വികസനവും ഗതിനിർണയത്തിനും വാർത്താവിനിമയത്തിനുമുള്ള കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമാണ് ഇസ്രോയുടെ താൽപ്പര്യം. 2013ൽ രണ്ടു ബഹിരാകാശസഞ്ചാരികളെയും വാഹിച്ചുള്ള വിക്ഷേപണം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അത് 2016ലേക്ക് മാറ്റി. എന്നാൽ, 2013ൽ കേന്ദ്ര സർക്കാരിൽനിന്നുള്ള ഫണ്ട് യഥാസമയം ലഭ്യമാകാത്തതിനെതുടർന്ന് വ്യോമനോട്ട് ദൗത്യം ഇസ്രോയുടെ മുഖ്യപരിഗണനയിൽനിന്ന് പിന്നോക്കംപോയി. 2014ൽ ഗഗൻയാൻ ദൗത്യത്തിനുള്ള ഫണ്ട് ലഭ്യമായി. 2017ൽ 550 കിലോഗ്രാം ഭാരമുള്ള സ്പേസ് ക്യാപ‌്സൂൾ റിക്കവറി പരീക്ഷണം നടത്തിക്കൊണ്ട് ഇസ്രോ ഗഗൻയാൻ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ചു. ഗഗൻയാൻ പദ്ധതി നടപ്പാക്കുമെന്ന് 2018 ആഗസ‌്ത‌് 15ന്  പ്രഖ്യാപിച്ചു. മുമ്പ‌് തീരുമാനിച്ചിരുന്നതുപോലെ രണ്ടു ബഹിരാകാശയാത്രികർക്ക് സഞ്ചരിക്കാൻ കഴിയുന്ന പേടകമായിരിക്കില്ല ഗഗൻയാനെന്നും മൂന്ന് വ്യോമനോട്ടുകൾക്ക് സഞ്ചരിക്കാൻ പേടകത്തിൽ സൗകര്യമുണ്ടായിരിക്കുമെന്നും ഐഎസ്‌ആർഒ അന്ന്‌ അറിയിച്ചു.

2007þ2008ൽ ഗഗൻയാൻ പദ്ധതിയുടെ പ്രാരംഭ മുതൽമുടക്കായി 50 കോടി രൂപയാണ് അനുവദിച്ചത്. ഏഴുവർഷത്തെ വികസനപ്രവർത്തനങ്ങൾക്ക് ഗഗൻയാൻ ദൗത്യത്തിന് 12,400 കോടി രൂപ ഐഎസ്‌ആർഒ ആവശ്യപ്പെട്ടു. പ്ലാനിങ‌് കമീഷന്റെ നിർദേശമനുസരിച്ച് 5000 കോടി രൂപയാണ് സർക്കാർ നൽകാൻ തീരുമാനിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഗഗൻയാൻ നിക്ഷേപണത്തിനുവേണ്ടിമാത്രമായി മൂന്നാമതൊരു ലോഞ്ച് പാഡുകൂടി നിർമിക്കുന്നതിനും ബംഗളൂരുവിൽ ഒരു ആസ്ട്രോനോട്ട് പരിശീലനകേന്ദ്രം നിർമിക്കുന്നതിനും തീരുമാനിച്ചു.     സോയൂസ് പേടകത്തിന്റെ മാതൃകയിലാണ് ഗഗൻയാന്റെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും നിർമിച്ചിരിക്കുന്നത്. സർവീസ് മൊഡ്യൂളിൽ ഉപയോഗിക്കുന്നത് ദ്രാവക ഇന്ധനമാണ്. ഡോക്ക് ചെയ്യപ്പെട്ട അവസ്ഥയിലുള്ള ക്രൂ മൊഡ്യൂളിനെയും സർവീസ് മൊഡ്യൂളിനെയും ഒരുമിച്ച് ഓർബിറ്റൽ മൊഡ്യൂൾ എന്നാണ് വിളിക്കുന്നത്.

മൂന്നു ബഹിരാകാശസഞ്ചാരികൾക്ക് ഏഴുദിവസം താമസിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ക്രൂ മൊഡ്യൂളിലുണ്ടാകും. വിക്ഷേപണത്തെതുടർന്ന് 16 മിനിറ്റിനുള്ളിൽ പേടകത്തെ 400 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ റോക്കറ്റിന് കഴിയും. 15 കിലോമീറ്റർ ഉയരത്തിൽവച്ച് പേടകത്തിലുള്ള രണ്ടു പാരച്യൂട്ടുകൾ നിവർത്തി. തുടർന്ന് ഡമ്മി പേടകം ആൻഡമാൻ നിക്കോബാർ ദ്വീപിനുസമീപം സോഫ്റ്റ് ലാൻഡിങ‌് നടത്തും. പേടകത്തിന്റെ ഡോക്കിങ‌്, വേർപെടൽ, താപരോധികളുടെ പ്രവർത്തനം, റിട്രോഫയറിങ‌്, സോഫ്റ്റ് ലാൻഡിങ‌് സംവിധാനം, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനുള്ള സംവിധാനങ്ങൾ, ക്യാപ‌്സൂൾ റിക്കവറി എന്നിവ വിജയകരമായി പരീക്ഷിച്ചു. ഡമ്മി പേടകം 12 ദിവസമാണ് ബഹിരാകാശത്തുണ്ടാകുക.     കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപമാണ് 140 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യോമനോട്ട് പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത‌്. റേഡിയേഷൻ പ്രതിരോധിക്കുന്നതിനും അപകടഘട്ടങ്ങളിൽ റിക്കവറി സിസ്റ്റം ഉപയോഗിക്കുന്നതിനും സീറോ ഗ്രാവിറ്റി ചുറ്റുപാടുകളിൽ കഴിയുന്നതിനുമുള്ള പരിശീലനവും നൽകിവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home