ഡൽഹി ഹോട്ടൽ തീപിടിത്തം
ഫയർ സേഫ്റ്റി ക്ലിയറൻസ് ഇല്ല, ബേസ്മെന്റിലും മുറികൾ; ഹോട്ടലുടമ അറസ്റ്റിൽ

Photo: NDTV
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ തീപിടിച്ച് 21 പേർ മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തീപിടിത്തമുണ്ടായ ഹോട്ടലിന് ഫയർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ പണിതാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നുമാണ് വിവരം. ഫ്ലറിഷ് സ്റേറ് ഹോട്ടലിൽ അടിമുടി നിയമ ലംഘനമെന്നാണ് റിപ്പോർട്.
ഹോട്ടലിന് ഡൽഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നൽകിയിരുന്നത്. ഈ പദ്ധതിയിൽ ആറു മുറികൾ മാത്രം പ്രവർത്തിപ്പിക്കാൻ ആയിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇവിടെ 25 മുറികൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബേസ്മെന്റിലും മുറികൾ പണിതിരുന്നു. തീപിടിത്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വരികയാണ്. രക്ഷപ്പെടാൻ ഒരു യുവതി, കുഞ്ഞുമായി മൂന്നാം നിലയിൽ നിന്നും താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഴ്ചയിൽ ഇരുവർക്കും പരിക്കേറ്റതായും നിലവിൽ ചികിത്സയിലാണ്. ഹോട്ടലിന്റെ 5ാം നിലയില്‍ നിന്നും തൂൺ വഴിയായി വിദേശ പൗരൻ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ഡൽഹിയെ നടുക്കുന്ന തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏറെയും വിദേശികളാണെന്നാണ് വിവരം. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് സമീപമായതിനാൽ ഡൽഹിയിൽ ചികിത്സയുടെ ആവശ്യത്തിനെത്തുന്ന വിദേശികളിൽ പലരും താമസത്തിനായി ഫ്ലറിഷ് സ്റ്റേ ആണ് തെരഞ്ഞെടുത്തിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.









0 comments