പെലെയുടെ ഉദയം, ഇനിയും തകർക്കാനാകാത്ത ജസ്റ്റ് ഫോണ്ടെയ്നിന്റെ റെക്കോഡ്: 1958 ലോകകപ്പിന്റെ ഓർമകൾ

പെലെയുടെ ഗോൾനേട്ടം ആഘോഷിക്കുന്ന സഹതാരങ്ങൾ | PHOTO CREDIT: SCREENGRAB/FIFA YOUTUBE
ജ്യോതിസ് [email protected]
Published on May 24, 2026, 12:42 PM | 2 min read
1958ൽ സ്വീഡനിൽ നടന്നലോക കപ്പിലാണ് 17 വയസ്സുകാരനായ പെലെയുടെ അരങ്ങേറ്റം, ബ്രസീലിന്റെ ആദ്യ കിരീടനേട്ടം, ജസ്റ്റ് ഫോണ്ടെയ്‌നിന്റെ റെക്കോർഡ് ഗോളടി പ്രകടനം എന്നിവ കണ്ടത്.
പെലെ - ഇതിഹാസപ്പിറവി
ഈ ലോകകപ്പിലൂടെയാണ് പെലെ എന്ന 17കാരൻ ലോക ഫുട്ബോളിലേക്കുള്ള ഐതിഹാസിക പ്രയാണം ആരംഭിച്ചത് . സെമി ഫൈനലിൽ ശക്തരായ ഫ്രാൻസിനെതിരെ ഹാട്രിക് നേടിക്കൊണ്ട് ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. പരിക്ക് കാരണം ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പെലെ കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തിലാണ് അദ്ദേഹം ആദ്യമായി കളത്തിലിറങ്ങിയത് എന്നു കൂടി ഓർക്കുക
തുടർന്ന് നടന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ സ്വീഡനെതിരെ രണ്ട് ഗോളുകൾ കൂടി നേടി, ലോകകപ്പ് ഫൈനലിൽ ഗോൾ നേടുകയും ലോകകപ്പ് കിരീടം ചൂടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചരിത്രത്തിൽ ഇടംപിടിച്ചു.
ഈ റെക്കോർഡ് തകർക്കാനാകുമോ?
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഇന്നുവരെ ആർക്കും തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡാണ് ഫ്രഞ്ച് സ്ട്രൈക്കറായ ജസ്റ്റ് ഫോണ്ടെയ്ൻ സ്വന്തമാക്കിയിട്ടുള്ളത്. 1958ലെ ഒരൊറ്റ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് മാത്രം അദ്ദേഹം അടിച്ചുകൂട്ടിയത് 13 ഗോളുകളാണ് വെറും ആറ് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
ഇതിൽ പാരഗ്വെയ്‌ക്കെതിരെ നേടിയ ഹാട്രിക്കും, പശ്ചിമ ജർമ്മനിക്കെതിരായ നാല് ഗോളുകളും ഉൾപ്പെടുന്നു. കടം വാങ്ങിയ ബൂട്ടുകളുമായാണ് ഈ ചരിത്രം സൃഷ്ടിച്ചത് എന്ന് കൂടി ഓർക്കുക
കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ (1958)
ഫൈനൽ മത്സരം ഗോളുകളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടംനേടി. മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സ്വീഡനെ തകർത്ത് ബ്രസീൽ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ചൂടി.
ഇരുടീമുകളുമായി ആകെ ഏഴ് ഗോളുകളാണ് സ്കോർ ചെയ്തത്. ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ ഒരു ഫൈനൽ മത്സരത്തിലും ഇത്രയധികം ഗോളുകൾ അടിക്കപ്പെട്ടിട്ടില്ല.
ഫൗൾ കുറഞ്ഞ കപ്പ്
സ്വന്തം മണ്ണിൽ നടന്ന ഫൈനലിൽ പരാജയപ്പെട്ട ആദ്യ ആതിഥേയ രാജ്യം സ്വീഡനാണ്. ടോസിലൂടെ യോഗ്യത മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വെയ്ൽസ് ഇസ്രായേലിനെ തോൽപ്പിച്ചാണ് ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടൂർണമെന്റിലുടനീളം ഒരൊറ്റ കളിക്കാരനെ പോലും പുറത്താക്കേണ്ടി വന്നില്ല.










0 comments