നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിൽ പുനരന്വേഷണം; ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും.
ബുധൻ രാവിലെയാണ് മെമ്മറി കാർഡിലെ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബഞ്ചിലേക്കാണ് കേസ് എത്തിയത്. എന്നാൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ജഡ്ജി, അതിജീവിതയുടെ അഭിഭാഷകയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കേസ് പരിഗണിക്കുന്നതിൽനിന്ന് ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ബെഞ്ചിലെത്തിയത്. ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്. നേരത്തേ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ചുമതലയുള്ള കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയിരുന്നു.










0 comments