"വടക്കൻ കേരളത്തിൽ ഓർഡിനറി ബസുകളില്ല; ഗ്യാരന്റി പറഞ്ഞ് സ്ത്രീകളെ വഞ്ചിച്ചില്ലേ"; ഉത്തരമില്ലാതെ സതീശൻ

വി ഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് കൊട്ടിഘോഷിച്ച കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസിൽമാത്രമായി ഒതുക്കി സർക്കാർ. ജില്ലയ്ക്കുള്ളിൽ മാത്രം സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിൽ പദ്ധതി പരിമിതപ്പെടുത്തിയതും , വടക്കൻ കേരളത്തിലെ ഓർഡിനറി ബസിന്റെ ക്ഷാമവും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമായ മറുപടി നൽകിയില്ല.
ഇനി മൂന്നാറിലും വേളാങ്കണ്ണിയിലുമൊക്കെ ഫ്രീയായി പോകാം എന്നാണല്ലോ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളോട് യുഡിഎഫ് പറഞ്ഞിരുന്നതെന്നും, ഇപ്പോൾ അവരെ വഞ്ചിക്കുകയല്ലേ എന്നും വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചു. എന്നാൽ ആദ്യഘട്ടത്തിലായാണ് ഓർഡിനറിയിൽ നടപ്പാക്കുന്നതെന്ന് സതീശൻ ന്യായീകരിച്ചു. ഇപ്പോൾ തന്നെ ഒരു വർഷത്തിൽ സർക്കാരിന് 800 കോടിയോളം രൂപ അധിക ചെലവ് വരുമെന്നും സതീശൻ പറഞ്ഞു.
മലപ്പുറം ജില്ലയിൽ ഒരു ഓർഡിനറി ബസ് പോലുമില്ല. മറ്റ് വടക്കൻ ജില്ലകളിലും ഓർഡിനറി സർവീസ് വളരെ കുറവാണ്. അവിടെയുള്ള സ്ത്രീകൾക്ക് പദ്ധതികൊണ്ട് ഒരു ഗുണവും ലഭിക്കില്ലല്ലോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. പ്രിയദര്‍ശിനി എന്ന പേരില്‍ ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
സംസ്ഥാനത്താകെ ആയിരത്തിൽ താഴെ ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും ചുരുങ്ങും. ഇതിൽ മൂന്നിലൊന്ന് സർവീസും തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ്. വടക്കൻ ജില്ലകളിൽ 200ൽ താഴെ ഓർഡിനറി ബസുകൾ മാത്രം. സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും കുറയും.
2025ലെ കണക്കനുസരിച്ച് കേരളത്തിൽ 16,545 റൂട്ടുകളിൽ 4609 എണ്ണം മാത്രമാണ് കെഎസ്ആർടിസിയുടേത്. ഇതിൽ സർവീസ് നടത്തുന്ന 4500 ബസിൽ മൂന്നിലൊന്നും തലസ്ഥാന ജില്ലയിലാണ്. നിലവിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ മൂന്നിലൊന്നും സൂപ്പർഫാസ്റ്റും സൂപ്പർക്ലാസുകളുമാണ്. സൂപ്പർക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും അനുവാദമില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യയാത്ര ലഭിക്കില്ല.










0 comments