കരുത്താണ്, മുമ്പേ നയിച്ചവർ

സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയ മുതിർന്ന അംഗങ്ങളായ പി കരുണാകരൻ, വൈക്കം വിശ്വൻ, എൻ പത്മലോചനൻ, പി കെ ഗുരുദാസൻ എന്നിവർ

വി എസ് വിഷ്‌ണുപ്രസാദ്
Published on Mar 07, 2025, 12:00 AM | 1 min read
കോടിയേരി ബാലകൃഷ്ണൻ നഗർ : സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്കും പാർടി പ്രവർത്തകർക്കും ആവേശം പകർന്ന് മുതിർന്ന നേതാക്കൾ. എസ് രാമചന്ദ്രൻപിള്ള, പാലോളി മുഹമ്മദ്‌കുട്ടി, പി കെ ഗുരുദാസൻ, വൈക്കം വിശ്വൻ, എൻ പത്മലോചനൻ, പി കരുണാകരൻ എന്നീ നേതാക്കളാണ് പ്രത്യേക ക്ഷണിതാക്കളായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭരണസാരഥ്യം വഹിക്കാൻ നിയോഗിക്കപ്പെട്ടപ്പോഴും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുമെല്ലാം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടി ആത്മസമർപ്പണം നടത്തിയ നേതാക്കളോട് സംസാരിക്കാനും ഒപ്പം ഫോട്ടോയെടുക്കാനും പ്രവർത്തകരും പ്രതിനിധികളും ഒപ്പംകൂടി.
സംസ്ഥാനത്തെ മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവുകൂടിയായ പാലോളി മുഹമ്മദ്‌കുട്ടിയാണ് കൂട്ടത്തിൽ സീനിയർ. മലപ്പുറം ജില്ല രൂപീകരിച്ചശേഷം 1969ൽ ആദ്യ ജില്ലാ സെക്രട്ടറിയായ പാലോളി എൽഡിഎഫ് കൺവീനറും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. രണ്ടുതവണ തദ്ദേശഭരണ മന്ത്രിയായിരുന്ന അദ്ദേഹം ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ച് ദേശീയ ശ്രദ്ധനേടിയ ഭരണാധികാരിയുമാണ്.
മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻപിള്ളയും പാലോളി മുഹമ്മദ്‌കുട്ടിയും സമ്മേളന നഗറിൽ
കൊല്ലത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ മാറ്റത്തിന് നേതൃത്വംവഹിച്ച നേതാക്കളാണ് പി കെ ഗുരുദാസനും എൻ പത്മലോചനനും. 30 വർഷം മുമ്പ് കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യസംഘാടകരുമായിരുന്നു. മികച്ച ഭരണാധികാരിയും തൊഴിലാളി നേതാവുമായിരുന്ന ഗുരുദാസൻ ഈ സമ്മേളനത്തിലും സംഘാടകന്റെ ആവേശത്തിൽതന്നെയാണ്. ആന്ധ്രാപ്രദേശിലെ തെനാലിയിൽ സിപിഐ എം രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാവാണ് എൻ പത്മലോചനൻ.
പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന എസ്‌ആർപി എകെജി സെന്ററിലെ പ്രവർത്തനത്തിൽ സജീവമാണ്. കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായിരുന്ന വൈക്കം വിശ്വനും കേന്ദ്രകമ്മിറ്റിയംഗമായിരുന്ന പി കരുണാകരനും പ്രവർത്തകർക്ക് ആവേശം പകർന്ന് സമ്മേളന നഗരിയിൽ സജീവം. പി കരുണാകരനൊപ്പം ഭാര്യയും എകെജിയുടെ മകളുമായ ലൈലയുമുണ്ട്.








0 comments